ഇന്ധനത്തിൽ ഇന്ത്യ സേഫ് സോണിൽ

Sunday 29 March 2026 12:59 AM IST

കൊച്ചി: ഇന്ധന പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ പുതുതന്ത്രങ്ങൾ തേടുന്നു. ലോകത്തിന്റെ റിഫൈനിംഗ് തലസ്ഥാനമായ ഇന്ത്യയിൽ നിന്ന് പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതി നിയന്ത്രിക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി തീരുവ സർക്കാർ കുത്തനെ ഉയർത്തിയിരുന്നു. പെട്രോൾ, ഡീസൽ, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാരിന്റെ ശ്രമം. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 20 ശതമാനവും കടന്നുവരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് നിലവിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതക. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അഞ്ച് ദിവസത്തിനുള്ളിൽ ക്രൂഡോയിൽ, പ്രകൃതി വാതകം എന്നിവ എത്തുന്ന ഹോർമുസ് അടച്ചതോടെ മറ്റ് വിപണികളിൽ നിന്ന് ഇന്ധനം കൂടതലായി എത്തിത്തുടങ്ങി.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഉത്പാദനം പരമാവധി ഉയർത്തി. നേരത്തെ 40 വെരി ലാർജ് ക്രൂഡ് കാരിയറുകളുടെ കുറവാണുണ്ടായിരുന്നത്. ഇതിൽ പകുതി ചരക്കുമായി വെസലുകൾ പുറപ്പെട്ടെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യയുടെ ക്രൂഡോയിൽ ശേഖരം മെച്ചപ്പെടുകയാണെന്ന് പൊതുമേഖല കമ്പനികൾ പറയുന്നു. ഹോർമുസിലൂടെ ഇന്ത്യൻ ചരക്കു കപ്പലുകൾ കടക്കാൻ ഇറാൻ അനുവദിച്ചതോടെ വിപണിയിൽ ഇന്ധന ലഭ്യത സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തുന്നത്.