10 വർഷം, 10 കോടി ചെലവാക്കി; മംഗലം ഡാം ടൂറിസം മുരടിപ്പ്

Sunday 29 March 2026 1:31 AM IST

 തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ വിഷയം ഉയർത്തി യു.ഡി.എഫ്

വടക്കഞ്ചേരി: പത്തു വർഷമായിട്ടും പരിഹാരം കാണാത്ത മംഗലംഡാം ടൂറിസത്തിന്റെ മുരടിപ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ആയുധമാക്കാൻ യു.ഡി.എഫ് ക്യാമ്പ്. വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന ഭരണപക്ഷത്തിന് മുന്നിൽ, കോടികൾ ചെലവഴിച്ചിട്ടും ഫലമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമായി ഉയർത്തുന്നത്.

പ്രകൃതി സൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ മംഗലംഡാം വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാമെന്ന വാഗ്ദാനങ്ങളോടെയാണ് പദ്ധതികൾ ആരംഭിച്ചത്. പത്തു വർഷത്തിനിടെ ഏകദേശം പത്തു കോടി രൂപ ടൂറിസം വികസനത്തിനായി ചെലവഴിച്ചുവെന്ന അവകാശവാദങ്ങൾ നിലനിൽക്കുമ്പോഴും സ്ഥലത്ത് ഇതിന്റേതായ പുരോഗതി കാണാനാകുന്നില്ലെന്നാണ് വിമർശനം. വിനോദസഞ്ചാരികളെ ആകർഷിക്കേണ്ട കേന്ദ്രം ഇന്ന് അനാഥാവസ്ഥയിലാണ്. ഇവിടെയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് പൊന്തക്കാടുകളും കാട്ടുപന്നിക്കൂട്ടങ്ങളുമാണ്. വലിയ പ്രചാരണത്തോടെ ആരംഭിച്ച അഡ്വഞ്ചർ പാർക്കും കിഡ്സ് പാർക്കും പ്രവർത്തനരഹിതമായി കിടക്കുന്നതും റോപ്പ് വേ, ബാലൻസിംഗ് ബ്രിഡ്ജ് തുടങ്ങിയവയാഥാർത്ഥ്യമാകാതിരുന്നതും പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 2020 ഒക്ടോബർ 22ന് 4.76 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികൾ നടപ്പാക്കിയതായി പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. അതിനു മുമ്പ് 4.62 കോടി രൂപ ചെലവഴിച്ച് നവീകരണം നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുടിവെള്ള പദ്ധതിയും വഴിമുട്ടി

മംഗലംഡാം റിസർവോയറുമായി ബന്ധപ്പെടുത്തി പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയും വഴിമുട്ടിയിരിക്കുകയാണ്. റോഡുകൾ പൊളിച്ച് പൈപ്പ് സ്ഥാപിച്ചതല്ലാതെ പദ്ധതി മുന്നോട്ടുപോയിട്ടില്ലെന്നും വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചിട്ടും വെള്ളം എത്താത്ത അവസ്ഥയാണ്. ഇത് ആസൂത്രണ പരാജയമാണെന്നും ഫണ്ട് അനുവദിച്ച് കാഴ്ചക്കായി ചില പ്രവർത്തനങ്ങൾ നടത്തിയതല്ലാതെ സ്ഥിരമായ വികസനം ലക്ഷ്യമാക്കിയില്ലെന്നുമാണ് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. മലയോര മേഖലയിലെ വികസന സാധ്യതകളെ പോലും തടസ്സപ്പെടുത്തിയ സമീപനമാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വികസന വാഗ്ദാനങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനെതിരെ ജനവിധി തിരിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.