നാളെ ഉച്ചയ്ക്ക് മുമ്പ് 25 ലക്ഷം അടച്ചില്ലെങ്കിൽ ഇന്ത്യയുടെ കളി നടത്തില്ലെന്ന് ജി.സി.ഡി.എ
കൊച്ചി: ഇന്ത്യയും ഹോംഗ്കോംഗും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്ബാൾ മത്സരം ചൊവ്വാഴ്ച കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കണമെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായ 25 ലക്ഷം രൂപ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് അടയ്ക്കണമെന്ന ഭീഷണിയുമായി ജി.സി.ഡി.എ. അല്ലെങ്കിൽ സ്റ്റേഡിയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും കരാറും റദ്ദാക്കുമെന്ന് വാടകതർക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ജി.സി.ഡി.എ അറിയിച്ചു.
മത്സരത്തിനായി സ്റ്റേഡിയം വിട്ടുനൽകുന്നതിന് കെ.എഫ്.എയുമായി ചർച്ച നടത്തി മൂന്ന് ലക്ഷം രൂപ വാടകയും 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപവും നിശ്ചയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് മാർച്ച് 23ന് തന്നെ കെ.എഫ്.എയ്ക്ക് നൽകി നിയമപരമായ കരാർ വ്യവസ്ഥകൾ പാലിക്കുക മാത്രമാണ് അതോറിറ്റി ചെയ്തതെന്നും ജി.സി.ഡി.എയെയും ചെയർമാനെയും അനാവശ്യമായി വിവാദമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും വാർത്താകുറിപ്പിൽ പറയുന്നു.