* ബോയിലർ പൊട്ടിത്തെറിച്ച് മരണം * സി.ജി ലൂബ്രിക്കന്റ്സ് ഉടമ 15 ലക്ഷം നൽകും, ബീഹാർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
ആലുവ: എടയാർ വ്യവസായ മേഖലയിലെ സി.ജി ലൂബ്രിക്കന്റ്സ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ച ബിഹാർ ദർബംഗ സ്വദേശി ശത്രുഘ്നൻ മുഖ്യയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. തുടർന്ന് എടയാറിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ റോഡ് ഉപരോധം വെള്ളിയാഴ്ച്ച രാത്രി 11.30ഓടെ അവസാനിപ്പിച്ചു. രാത്രിതന്നെ മൃതദേഹം എടയാർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
അസി. കളക്ടർ പാർവതി ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് കമ്പനി ഉടമകളും മരിച്ചയാളുടെ ബന്ധുക്കളും ജനപ്രതിനിധികളും പങ്കെടുത്ത ചർച്ച നടന്നത്. വെള്ളിയാഴ്ച്ച രാത്രി തന്നെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ചൊവ്വാഴ്ച്ച ലേബർ ഡിപ്പാർട്ടുമെന്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ രണ്ട് ലീഫുകളിലായി അഞ്ച് ലക്ഷം വീതമുള്ള രണ്ട് ചെക്കുകൾ കൂടി നൽകും. മരിച്ചയാളുടെ കുടുംബത്തിന് നിയമപരമായ ആനുകൂല്യം ലഭിക്കുന്നതിന് കമ്പനി സഹായം നൽകും. കമ്പനി മാനേജർ കെ.സി. ഷാജനാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മരിച്ചയാളുടെ അസ്ഥി ബീഹാറിൽ എത്തിച്ച് മരണാനന്തര കർമ്മങ്ങൾ നടത്തി നിമജ്ജനം ചെയ്യും.
വ്യാഴാഴ്ച രാവിലെയാണ് ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ശത്രുഘ്നൻ മുഖ്യ മരിച്ചത്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്പനി ഉടമ ആദ്യം സന്നദ്ധമായത്. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ അഞ്ചര മണിക്കൂറോളം റോഡ് ഉപരോധിക്കുകയായിരുന്നു.