പുഴകൾ വറ്റുന്നു, നാട്ടിലേക്കിറങ്ങി കാട്ടുമൃഗങ്ങൾ
നിലമ്പൂർ : ആഢ്യൻപാറ വിനോദ സഞ്ചാരകേന്ദ്രത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ വറ്റി വരണ്ടു. പന്തീരായിരം വനമേഖലയുടെ അതിർത്തി പങ്കിട്ട് കിലോമീറ്ററോളം ഒഴുകി ചാലിയാറിൽ ചേരുന്ന പുഴയാണിത്. പുഴവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികളും മറ്റു കർഷകരും ദുരിതത്തിലാണ്.
വേനൽ കടുക്കുന്നതോടെ പുഴയ്ക്കരികിൽ താമസിക്കുന്നവരുടെ കിണറുകളും വറ്റിവരളുകയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ആഢ്യൻപാറ, ഇക്കോ ടൂറിസം തുടങ്ങിയവ കാഞ്ഞിരപ്പുഴയുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആഢ്യൻപാറ ജലവൈദ്യുതി നിലയത്തിനോട് ചേർന്നുള്ള വിവിധ സ്ഥാപനങ്ങൾ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വെള്ളം ശേഖരിക്കുന്നതായി ആക്ഷേപമുണ്ട്.
ആഢ്യൻപാറ ചെറുകിട ജലവൈദ്യുത കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാൻ കാഞ്ഞിരപ്പുഴയുടെ ഒരു ഭാഗം തിരിച്ച് ഡാം വഴിയായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ ജനുവരി മാസത്തോടുകൂടി വെള്ളം ഉപയോഗം നിറുത്തുന്നതിനു പകരം മുഴുവൻ വെള്ളവും കെ. എസ്. ഇ.ബി ശേഖരിച്ചതായി പരാതിയുണ്ട്. ആഢ്യൻപാറയിലും മായംപള്ളിയുടെ മലമുകളിൽ താമസിക്കുന്ന ഉന്നതിയിലുമുള്ളവർ ചൂട് കൂടുമ്പോൾ പുഴയുടെ അരികിലേക്ക് വന്ന് ചെറിയ കുടിൽ ഉണ്ടാക്കിയാണ് താമസിക്കാറ്. എന്നാൽ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ എന്ത് ചെയ്യുമെന്ന വിഷമത്തിലാണിവർ . കാടിനോട് ചേർന്ന് കിടക്കുന്ന പല തോടുകളും പുഴകളും വറ്റിയത് കർഷകരെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാതാവുകയും ചെയ്തതോടെ കാട്ടാനകളും കാട്ടുപന്നികളും നാട്ടിലിറങ്ങി ആക്രമങ്ങൾ നടത്തുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പട്ടാപ്പകൽ മൂലപ്പാടത്ത് തമ്പടിച്ച കാട്ടാനകളെ വനപാലകർ ഏറെ ശ്രമിച്ച ശേഷമാണ് കാട്ടിലേക്ക് തിരികെ അയക്കാ
നായത്.