വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു

Sunday 29 March 2026 7:58 AM IST

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു. മൂടക്കൊല്ലിയിലെ എൺപതുകാരി കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുനിന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. വാരിയെല്ലുകൾക്ക് പരിക്കേറ്റ വൃദ്ധയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നതത് കൂടിവരിയാണ്.മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാനുള്ള ശ്രമം തുരുകയാണ്. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പൻ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്നു. സംഘം ഓടിയതിനാൽ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

വനം വകുപ്പിന്റെ ‌ഡാറ്റാ ബാങ്കിലുള്ള ടിടിവൺ എന്ന പേരിലറിയപ്പെടുന്ന നാട്ടുകാരുടെ മുട്ടികൊമ്പൻ വള്ളുവാടി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കാൻ തുടങ്ങിയിട്ട് ആറുവർഷത്തോളമായി. സഹികെട്ട ജനങ്ങൾ അവസാനം പഞ്ചായത്ത് ഗ്രാമസഭയിൽ ശല്യക്കാരനായ ഈ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രമേയം പാസാക്കി വനം വകുപ്പിന് നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ല. ഈ അനാസ്ഥയുടെ ഭാഗമായി വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) എന്ന യുവക‌ർഷകന് ജീവൻ നഷ്ടമാവുകയായിരുന്നു.

സ്വന്തം കൃഷി സംരക്ഷിക്കുന്നതിനായി കൃഷിയിടത്തിലേയ്ക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. കാട്ടാന ഇറങ്ങിയ വിവരം കൃഷിയിടത്തിന് സമീപമുള്ളയാൾ രജീവിനെ ഫോൺ വിളിച്ച് അറിയിച്ചു. മുട്ടികൊമ്പനാണെങ്കിൽ ആളെ കണ്ടാൽ ഓടിവന്ന് ആക്രമിക്കുന്ന സ്വഭാവമാണ്. ഇതറിയാവുന്നതിനാൽ കൃഷിയിടത്തിന്റെ സമീപമുള്ള തുറസായ സ്ഥലത്ത് കൂടെയാണ് ആന കൃഷിയിടത്തിൽ ഇറങ്ങിയോ എന്നറിയാൻ പോയി നോക്കിയത്. ഇവിടെവച്ച് ആന ആക്രമിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ രണ്ടായിരത്തിൽപ്പരം വാഴകൾ കൃഷിചെയ്ത പാടത്തിന് സമീപത്താണ് യുവാവിനെ ആന ആക്രമിച്ചത്. രജീവിനെ ആന കൊലപ്പെടുത്തുന്നതിന് മുൻപ് നിരവധി പേരാണ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നൂറ്കണക്കിന് കർഷകരുടെ കാർഷിക നാണ്യവിളകളാണ് കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത്. പതിറ്റാണ്ടുകളുടെ അദ്ധ്വാനമാണ് ഓരോ ദിവസവും നേരം പുലർന്ന് വരുമ്പോഴേക്കും കാട്ടാന നശിപ്പിച്ചിട്ടുണ്ടാകുക.

.