സർക്കാർ‌ മെഡിക്കൽ കോളേജുകളിലെ ചികിത്സാപ്പിഴവ്: എസി മെക്കാനിക്കിന്റെ കാൽ മുറിച്ചുമാറ്റി; കുടുംബം പട്ടിണിയിൽ

Sunday 29 March 2026 10:27 AM IST

പത്തനംതിട്ട: കോന്നി, കോട്ടയം മെഡിക്കൽ കോളേജുകളിലെ ചികിത്സാപ്പിഴവ് മൂലം യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവ് കിടപ്പിലായതോടെ ഒരു കുടുംബം മുഴുവൻ പട്ടിണിയിലായിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് എസി മെക്കാനിക്കായ അഭിമന്യുവിന്റെ കാലൊടിഞ്ഞത്. ആദ്യം കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അവിടെ നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണെന്ന് അഭിമന്യു പറയുന്നു.

'രണ്ടു ദിവസത്തോളം സ്‌ട്രെക്ചറിൽ കിടത്തി. കടുത്ത വേദനയുണ്ടായിട്ടും മരുന്നുപോലും നൽകിയില്ല. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം ലഭിച്ചില്ല. പഴുപ്പ് ബാധിച്ച കാലിലാണ് ഡിസംബർ 31-ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്,' -അഭിമന്യു വേദനയോടെ ഓർത്തു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ നടത്തിയ സ്‌കാനിംഗിൽ ഞരമ്പിന് തകരാർ കണ്ടെത്തി. തുടർന്ന് രണ്ടാമത്തെ കാലിൽ നിന്ന് ഞരമ്പെടുത്ത് വച്ചുപിടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കാലിന്റെ സ്പർശനശേഷി പൂർണമായും നഷ്ടപ്പെട്ടതോടെ കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതി. ജനുവരി ഒന്നിനാണ് അഭിമന്യുവിന്റെ വലതുകാൽ മുറിച്ചുമാറ്റിയത്.

അച്ഛൻ ഒരു വർഷം മുൻപ് മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയം അഭിമന്യുവായിരുന്നു. ഭാര്യയും ചെറിയ മകനും അടങ്ങുന്ന കുടുംബം ഇപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമായതോടെ നീതി തേടി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് അഭിമന്യു.