ബുധനാഴ്ച മുതല്‍ ബാങ്ക് ഇടപാടുകളില്‍ നിര്‍ണായക മാറ്റം; ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

Sunday 29 March 2026 8:18 PM IST

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണ് എന്നതല്ല മറിച്ച് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും എന്നതാണ് വാസ്തവം. സാമ്പത്തിക അച്ചടക്കം പാലിക്കാതെ എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പലരുടേയും ബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തിക സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലുള്ള ഇടപാടുകള്‍ പലരേും കടക്കെണിയിലേക്കും എത്തിക്കുന്നുണ്ട്.

ഇപ്പോഴിതാ ഏപ്രില്‍ ഒന്ന് (ബുധനാഴ്ച) മുതല്‍ നിര്‍ണായകമായ പല മാറ്റങ്ങളും യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടി പോകുകയാണ്. ആദായനികുതി വകുപ്പ് പുതുതായി കൊണ്ടുവരുന്ന 'ഇന്‍കം ടാക്സ് റൂള്‍സ് 2026'-ന്റെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങള്‍. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പ്രധാനപ്പെട്ട മുന്നറിയിപ്പ് നല്‍കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ അധികം വരുന്ന ഇടപാടുകള്‍ നടത്തിയാല്‍ ഇത് നേരിട്ട് ഇന്‍കം ടാക്‌സ് വകുപ്പിനെ ബാങ്കുകള്‍ അറിയിക്കും.

വിദേശ രാജ്യങ്ങളില്‍ ഇടപാട് നടത്താവുന്ന കാര്‍ഡുകളുടെ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് വിദേശ രാജ്യങ്ങളില്‍ ചെലവാക്കുന്ന തുകയുടെ കാര്യവും നിരീക്ഷിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്നവരെയാണ് നിരീക്ഷിക്കുക. വരുമാനവും ചെലവാക്കുന്ന തുകയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നുണ്ടോയെന്നതും കാര്യമായി തന്നെ നിരീക്ഷണവിധേയമാകുമെന്ന് സാരം. ഇടപാടുകളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വീട്ടിലെത്താന്‍ കഴിയും.

അതേസമയം, നികുതി അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നതാണ് ഉപകാരപ്രദമായ ഒരു മാറ്റം. മുമ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമാണ് ആദായനികുതി ഒടുക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ അതിന് മാറ്റം വരികയാണ്. കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം വരും. കാര്‍ഡ് കമ്പനി ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ നികുതി ബാധകമല്ല. എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍, ചിലവാക്കുന്ന തുകയനുസരിച്ച് നികുതി നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖയായി ഇനിമുതല്‍ ഉപയോഗിക്കാന്‍ സാധിക്കും.