സ്‌കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു; മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമെടുത്ത് സര്‍ക്കാര്‍

Sunday 29 March 2026 8:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബസുകളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരുകളില്‍ കേസുകള്‍ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. നേരത്തെ സ്വകാര്യ ബസുകളില്‍ നടപ്പിലാക്കിയ മാറ്റമാണിത്. അടുത്ത അധ്യയനവര്‍ഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂള്‍സുരക്ഷാ മാന്വലിലാണ് ഈ നിര്‍ദേശമുള്ളത്.

ബസിലെ ജീവനക്കാര്‍ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കാവുന്നതാണ്. സ്‌കൂളുകള്‍ ഈ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണം എന്നതാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ന നിയമം നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ മറ്റ് ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല.

എന്നാല്‍ സ്‌കൂള്‍ ബസുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് പുറമേ ബസിലുള്ള മറ്റ് ജീവനക്കാര്‍ക്കും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. ബസുകളില്‍ ജോലി ചെയ്യുന്നവരില്‍ ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്ക് സ്വാഭാവികമാണ്. അതിനാല്‍ തന്നെ പുതിയ തീരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ്.