വീട്ടിലെ വോട്ട് ഇന്നു മുതൽ
കാസർകോട്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട്' സേവനത്തിൽ ജില്ലയിൽ 6813 പേർ വീട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് അവസരമൊരുക്കുക. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണെത്തുക. റാൻഡമൈസേഷൻ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തുക. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25ഉം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാനാർത്ഥികളെയും അവരുടെ ബൂത്ത് തല ഏജന്റുമാരെയും സന്ദർശന വിവരം അറിയിച്ചാകും വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തുക.