തിരഞ്ഞെടുപ്പ് അജൻഡയായി വിവാദങ്ങൾ കത്തുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുംതോറും വിവാദങ്ങൾ തിളച്ചുമറിയുകയാണ്. വാക്പോരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരിഞ്ചു പിന്നാേട്ടില്ല. ഇതിനിടെ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ പ്രഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കളം നിറഞ്ഞു. ഇന്ന് രാഹുൽ ഗാന്ധിയും അടുത്തദിവസം പ്രിയങ്കഗാന്ധിയും സംസ്ഥാനത്തെത്തും.
എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫ് തേടിയെന്ന യു.ഡി.എഫ് ആരോപണത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വോട്ടിന് വേണ്ടി എൽ.ഡി.എഫിന് അവസരവാദ നിലപാടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യു.ഡി.എഫ് ആരോപണമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കിയതെന്ന ആക്ഷേപമാണ് രമേശ് ചെന്നിത്തല ഇന്നലെ ഉന്നയിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ടവർക്ക് നാല് ലക്ഷം വീടുകൾ നൽകിയെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നുണേശനെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം. വീടുകളുടെ കണക്ക് നിരത്തിയ വി.ഡി.സതീശൻ മുഖ്യമന്ത്രിയെ നുണറായി എന്ന് അതേനാണയത്തിൽ പരിഹസിച്ചു. മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് പ്രതിപക്ഷ നേതാവ് വെല്ലുവിളിക്കുകയും ചെയ്തു.