രോഹിത് - റിക്കിള്‍ടണ്‍ അഴിഞ്ഞാട്ടം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി മുംബയ് തുടങ്ങി

Sunday 29 March 2026 11:17 PM IST

മുംബയ്: ഐപിഎല്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് മുംബയ് ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് മുംബയ് ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടി തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 78(38), റയാന്‍ റിക്കിള്‍ടണ്‍ 81(43) എന്നിവരാണ് ജയത്തിന് അടിത്തറയിട്ടത്. 2012ന് ശേഷം ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുംബയ് ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം വിജയിക്കുന്നത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 221 റണ്‍സ് വിജയലക്ഷ്യം മറികടന്നത്.

ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 148 റണ്‍സാണ് അടിച്ചെടുത്തത്.രോഹിത്തിനെ പുറത്താക്കിയ വൈഭവ് അരോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് 16(8) കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ റിങ്കു സിംഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. റയാന്‍ റിക്കിള്‍ടണ്‍ 16ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. തിലക് വര്‍മ്മ 20(14) റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 18*(11), നമന്‍ ധീര്‍ 5*(2) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് അടിച്ചെടുത്തത്. നായകന്‍ അജിങ്ക്യ റഹാനെയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ആണ് കെകെആര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.നായകന് പുറമേ യുവതാരം അന്‍ക്രിഷ് രഘുവംശിയും കൊല്‍ക്കത്തയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടി.

അജിങ്ക്യ റഹാനെ 67(40) ഫിന്‍ അലന്‍ 37(17) സഖ്യം ഒന്നാം വിക്കറ്റില്‍ 69 റണ്‍സാണ് നേടിയത്. ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തല്‍ അലന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു റഹാനെയുടെ ഇന്നിംഗ്സ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 18(10) റണ്‍സ് നേടി പുറത്തായപ്പോള്‍ അന്‍ക്രിഷ് രഘുവംശി 29 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 51 റണ്‍സ് നേടി.

റിങ്കു സിംഗ് 33*(21), രമണ്‍ദീപ് സിംഗ് 4*(4) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ് നിരയില്‍ നാലോവറില്‍ നിന്ന് 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂര്‍ ആണ് ബൗളിംഗില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചു.