ഇന്ത്യ - ഹോംഗ്കോംഗ് ഫുട്ബാൾ നാളെ കൊച്ചിയിൽ; ഒരു വർഷത്തിന് ശേഷം ജയം തേടി ഇന്ത്യ
കൊച്ചി : നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ ഹോംഗ്കോംഗിനെ നേരിടാൻ ഇറങ്ങുമ്പോൾ ഇന്ത്യ കൊതിക്കുന്നത് ഒരു വർഷത്തിന് ശേഷം ഒരു വിജയമാണ്. കഴിഞ്ഞ ആഗസ്റ്റിൽ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഖാലിദ് ജമീലിന് കീഴിൽ ആദ്യമായൊരു വിജയം നേടാനും കൊച്ചിയിൽ കച്ചകെട്ടിയിറങ്ങുകയാണ് ഇന്ത്യ.
2025 മാർച്ച് 19നാണ് ഇന്ത്യൻ ഫുട്ബാൾ ടീം അവസാനമായി ഒരു അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിൽ വിജയം നേടിയത്. മാൽദീവ്സിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ആ ജയം. അതിന് ശേഷം നടന്ന ആറുമത്സരങ്ങളിൽ നാലുതോൽവികളും രണ്ട് സമനിലകളുമായിരുന്നു ഫലം. നവംബർ 25ന് ബംഗ്ളാദേശിനെതിരെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരമായിരുന്നു 2025ലെ ഇന്ത്യയുടെ അവസാന മത്സരം. ഇതിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽവി.
എ.എഫ്.സി ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സിയിലെ ഇന്ത്യയുടെ അവസാന മത്സരമാണ് നാളത്തേത്. സിംഗപ്പൂരും ഹോംഗ്കോംഗും ബംഗ്ളാദേശും അടങ്ങുന്ന ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്നിലും തോൽവി. രണ്ട് സമനിലകൾ. കഴിഞ്ഞ ജൂണിൽ ഹോംഗ്കോംഗിനെതിരെ എവേ മാച്ചിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവിയായിരുന്നു ഫലം. ഇന്ത്യയൊഴിച്ച് ഗ്രൂപ്പിലെ മറ്റുടീമുകളെല്ലാം കളിയെങ്കിലും ജയിച്ചവരാണ്.