ബി.ജെ.പിയെ മുഖ്യമന്ത്രി വിമർശിക്കുമോ? കെ.സി. വേണുഗോപാൽ

Monday 30 March 2026 12:05 AM IST

കൊച്ചി: ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും വിമർശിക്കാൻ പിണറായി വിജയന് ധൈര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വേദനിക്കരുതെന്ന ആഗ്രഹത്തോടെ ശ്രീകൃഷ്ണനെ മയിൽപ്പീലികൊണ്ട് യശോദ അടിച്ചിരുന്നതുപോലെയാണ് പിണറായി വിജയൻ എന്തെങ്കിലും പറയുന്നത്.

ട്വന്റി 20യെ ഇടനിലക്കാരാക്കി ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ് മുഖ്യമന്ത്രി. ക്ലാസിഫിക്കേഷനില്ലാത്ത ബാറുകൾക്ക് ലൈസൻസ് അനുവദിക്കാൻ മുഖ്യമന്തിയുടെ അറിവോടെ കോടികൾ കോഴ വാങ്ങി. ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്‌ക്ക് കാരണം പരാജയഭീതിയാണ്. പാർട്ടിക്കാർ ചോദിച്ചാലും വീട്ടിൽ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി പറയുന്നത്.

വർഗീയ സംഘടനകളുമായി യു.ഡി.എഫിന് ചങ്ങാത്തമില്ല. വോട്ട് ആര് തന്നാലും സ്വീകരിക്കും. കൃത്യമായ നിലപാടുകളുമായാണ് യു.ഡി.എഫ് മത്സരിക്കുന്നത്.

നിയമ ഭേദഗതി

ക്രൈസ്തവരെ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണ്. ക്രിസ്മസിന് കേക്കുമായി പോവുകയും പിന്നീട് നിയമം ഉപയോഗിച്ച് നേരിടുകയുമാണ് രീതി. ചെറിയ വിദേശ സഹായം നേടിയാൽപോലും സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്നതാണ് ബിൽ. പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് ഇതിനെ എതിർക്കുമെന്ന് വേണുഗോപാൽ പറഞ്ഞു.