കവടിയാർ കൊട്ടാരത്തിലെ കവർച്ച:ശാസ്ത്രീയ പരിശോധന തുടങ്ങി

Monday 30 March 2026 12:35 AM IST

തിരുവനന്തപുരം: കവടിയാർ കൊട്ടരത്തിലെ കവർച്ചയിൽ ശാസ്ത്രീയ പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഇന്നലെ കൊട്ടാരത്തിലെ ജീവനക്കാരുടെ വിരലടയാളം പരിശോധിച്ചു. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ചും സമാന്തരമായി അന്വേഷണം നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘം. കൊട്ടാരത്തിലെ ജീവനക്കാരുടെ മൊഴിയെടുപ്പ് ഇന്നലെയും തുടർന്നു. ചൊവ്വാഴ്ചയോടെ ഇതു പൂർത്തിയാക്കും. ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒന്നിലധികം പേർ മോഷണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.

ചില ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാനും നീക്കം തുടങ്ങി. പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് കൊട്ടാരം പരാതി ഉന്നയിച്ചതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷമാകും ചോദ്യം ചെയ്യൽ.

,,വിരലടയാളത്തിനൊപ്പം മൊബൈൽ ടവർ കൂടി പരിശോധിക്കുന്നുണ്ട്. അലമാരയിൽ നിന്നും മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചെന്ന സൂചനയുണ്ട്. അന്വേഷണ സംഘം ഇതു സ്ഥിരീകരിച്ചിട്ടില്ല. താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നിട്ടുള്ളത്. ഈ താക്കോൽ വ്യാജമായി നിർമ്മിച്ചതാണോയെന്ന സംശയമുണ്ട്. ഗൗരി പാർവതീഭായിയുടെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിച്ചതും മോഷണവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് കോടിയിലേറെ മൂല്യം വരുന്ന 12 ആഭരണങ്ങളാണ് കൊട്ടാരത്തിൽ നിന്നും കവർച്ച ചെയ്യപ്പെട്ടത്.