യു.ഡി.എഫിന്റേത് ഗീബൽസിനെ കടത്തിവെട്ടുന്ന നുണ രീതി: മുഖ്യമന്ത്രി
മലപ്പുറം: നുണ സത്യമാണെന്ന് തോന്നുന്ന രീതിയിൽ ആവർത്തിച്ച് അവതരിപ്പിക്കുന്ന ഗീബൽസിനെ കടത്തിവെട്ടുന്ന രീതിയാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരൂർ, പൊന്നാനി, എടപ്പാൾ, പെരിന്തൽമണ്ണ മണ്ഡലം എൽ.ഡി.എഫ് റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിയമസഭാ സമ്മേളനത്തിൽ സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമെങ്കിലും അതുണ്ടായില്ല. നാട്ടിൽ നുണ അവതരിപ്പിക്കും പോലെ അസംബ്ലിയിൽ അവതരിപ്പിച്ചാൽ വസ്തുതകൾ അങ്ങോട്ട് പറഞ്ഞെന്ന് വരും. എ.കെ.ജി പാലക്കാട് മത്സരിക്കുമ്പോൾ കോൺഗ്രസ് പാലക്കാട് ആർ.എസ്.എസ് ജില്ലാ കാര്യവാഹകിനെയാണ് നിറുത്തിയത്. പരസ്യമായി ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടായിരുന്നു ഇത്. കോലീബീ സഖ്യവും നാം കേട്ടു. വടകരയും ബേപ്പൂരും ബി.ജെ.പിയെ യു.ഡി.എഫും മറ്റിടങ്ങളിൽ തിരിച്ചും സഹായിക്കുകയായിരുന്നു ധാരണ. ധാരണ നാടറിഞ്ഞപ്പോൾ എൽ.ഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. 2016ൽ ബി.ജെ.പി നേമത്ത് അക്കൗണ്ട് തുറന്നപ്പോൾ കോൺഗ്രസ് വോട്ട് കാണാനില്ല. തൊട്ടപ്പുറത്തെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിക്കാൻ ബി.ജെ.പി വോട്ട് വേണം. ആ ധാരണയും നടന്നു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് അവിടുത്തെ കോൺഗ്രസ് വോട്ടിൽ നല്ലൊരു ഭാഗം ബി.ജെ.പിക്ക് ലഭിച്ചത് കൊണ്ടാണ്. ബാബറി മസ്ജിദ് സംഘപരിവാറാണ് തകർത്തതെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സർക്കാരും ഇതിനെ പിന്താങ്ങി. സംഘപരിവാാറിനോട് മൃദുസമീപനം കോൺഗ്രസിനുണ്ടായിരുന്നു എന്നാണ് രാജ്യത്തിന്റെ അനുഭവം.-മുഖ്യമന്ത്രി പറഞ്ഞു.
വികസന വഴിയിൽ
ദേശീയ പാതാ വികസനം, തുറമുഖ വികസനം, ഗതാഗത സൗകര്യ വിപുലീകരണം, വ്യാവസായിക-ഐ.ടി വളർച്ച, ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം എന്നിവയിലൂടെ കേരളം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പൊതുവിദ്യാഭ്യാസ, പൊതുജനാരോഗ്യം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ ശക്തിപ്പെട്ടിരിക്കുന്നു. ലോകോത്തര തൊഴിലവസരങ്ങൾ സ്വന്തം നാട്ടിൽ സൃഷ്ടിക്കുന്ന ഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. പ്രവാസികളെ എൽ.ഡി.എഫ് സർക്കാർ പിന്തുണച്ചു. പ്രവാസി വിരുദ്ധ നിലപാടുകളാണ് യു.ഡി.എഫ് സ്വീകരിച്ചത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. ശാന്തിയും സമാധാനവും ജീവിത ഭദ്രതയുമുള്ള ആരും ജീവിക്കാൻ കൊതിക്കുന്ന ഇടമായി കേരളം മാറി.
തകരട്ടെ എന്ന ചിന്തയിൽ
കേരളം തകരട്ടെ എന്ന ചിന്തയാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കേരളം പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോഴും കേന്ദ്രം സഹായിച്ചില്ല. കേരളം തളരുന്നുവെന്ന് കണ്ട് ചില രാഷ്ട്രങ്ങൾ സഹായിക്കാൻ വന്നെങ്കിലും കേന്ദ്രം നിരാകരിച്ചു. സംസ്ഥാനത്തിന് അർഹമായ വിഹിതം കേന്ദ്രം നൽകേണ്ടത് ഭരണഘടനാ ബാദ്ധ്യതയായിട്ടും നൽകിയില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിച്ച് കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര നീക്കം. വായ്പാ പരിധി വെട്ടിക്കുറച്ചു. രാജ്യത്തെ ജനസംഖ്യയുടെ 2.5 ശതമാനം കേരളത്തിലുണ്ടായിട്ടും വെറും 1.9 ശതമാനം നികുതി വിഹിതം മാത്രമാണ് നൽകുന്നത്. ജാതിഭേദമോ മതവിദ്വേഷമോ ഇല്ലാത്ത കേരളത്തിന്റെ മണ്ണ് ആർ.എസ്.എസിനെ സ്വീകരിക്കുന്നില്ല എന്നതിലുള്ള വിരോധമാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോൾ കോൺഗ്രസും യു.ഡി.എഫും മിണ്ടിയില്ല. ബി.ജെ.പിക്ക് വിഷമമുണ്ടാകരുതെന്ന നിർബന്ധം ഇവർക്കുണ്ട്. എൽ.ഡി.എഫിനോടുള്ള വിരോധം കാരണം നാട് തകരട്ടെ എന്ന നിലപാടാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഭാഗത്തുനിന്നുണ്ടായത്. എന്നാൽ, കേരളം മികച്ച അതിജീവനം കാഴ്ച്ചവെച്ചു.
മുഖ്യമന്ത്രി