നാല് കുട്ടികളുടെ അമ്മയായ 40കാരി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 28കാരനൊപ്പം ഒളിച്ചോടി; കരഞ്ഞുവിളിച്ച് മക്കൾ
ഗൊരഖ്പൂർ: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുള്ള സ്ത്രീ തന്റെ മക്കളുടെയും കുടുംബത്തിന്റെയും വൈകാരിക അഭ്യർത്ഥനയെത്തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ കാമ്പിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 28 വയസുകാരനായ യുവാവിനൊപ്പം പത്ത് ദിവസം മുമ്പാണ് 40കാരി ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഉടലെടുത്ത സുഹൃത്ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും എത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 40കാരിയും 28കാരനും തമ്മിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യം സുഹൃത്തുക്കളയാണ് ബന്ധം മുന്നോട്ടുപോയതെങ്കിലും പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. കുടുംബം ആദ്യം അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
പിന്നീടാണ് യുവതി പിപ്പിഗഞ്ച് മേഖലയിലെ വാടകവീട്ടിൽ ഒരു യുവാവിനൊപ്പം കഴിയുകയാണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച ഭർത്താവും കുട്ടികളും മറ്റ് ബന്ധുക്കളും സ്ഥലത്തെത്തി വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. എന്നാൽ കുടുംബത്തിന്റെ ആവശ്യം യുവതി നിരസിച്ചു. 28കാരനൊപ്പം താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മടങ്ങിവരില്ലെന്നും യുവതി അറിയിച്ചു.
ഇതോടെയാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് രണ്ട് കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു രണ്ട് മണിക്കൂറോളം മദ്ധ്യസ്ഥ ചർച്ചകൾ നടത്തി. ഇതിനിടെ, കുട്ടികളുടെ വൈകാരികമായ അഭ്യർത്ഥനകളെയും കുടുംബാംഗങ്ങളുടെ പ്രേരണയെയും തുടർന്ന് യുവതി തന്റെ തീരുമാനം മാറ്റി. വീട്ടിലേക്ക് മടങ്ങിവരാമെന്ന് സമ്മതിച്ചതോടെ യുവതിയെ പൊലീസ് സുരക്ഷിതമായി കുടുംബത്തിന് കൈമാറി. പ്രശ്നം രമ്യമായി പരിഹരിച്ചതായും സ്ത്രീയെ കുടുംബത്തോടൊപ്പം തിരിച്ചയച്ചതായും എസ്എച്ച്ഒ അരുൺ കുമാർ സിംഗ് സ്ഥിരീകരിച്ചു.