പേപ്പർ ചെക്കുകൾക്ക് ഗുഡ് ബെെ; പുതിയ സംവിധാനം പുറത്തിറക്കാനൊരുങ്ങി ആർബിഐ
പഴയ പേപ്പർ ചെക്കുകൾക്ക് പകരം ഇലക്‌ട്രോണിക് ചെക്കുകൾ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യൻ പേയ്‌മെന്റ് സിസ്റ്റത്തെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പേപ്പർ ചെക്കുകളെക്കാൾ കൂടുതൽ കാര്യക്ഷമതയും വേഗതയും സുരക്ഷയും ഇ - ചെക്കിന് ഉറപ്പാക്കാൻ കഴിയുമെന്നാണ് ആർബിഐ പറയുന്നത്.
തട്ടിപ്പുകളും ഇതിലൂടെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആർബിഐയുടെ പേയ്മെന്റ് വിഷൻ 2028 റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. പേപ്പർ ചെക്കിന്റെ ഡിജിറ്റൽ വേർഷനാണ് പുതിയ സംവിധാനം. ഡിജിറ്റലായി ചെക്ക് പൂരിപ്പിച്ച് ഒപ്പിട്ട് ഓൺലെെനായി അയക്കാൻ സാധിക്കും. സാധാരണ ചെക്ക് പരിശോധിക്കുന്നത് പോലെതന്നെ ഇതും പരിശോധിച്ച് ബാങ്ക് തുടർനടപടികൾ സ്വീകരിക്കും.
2025ൽ ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളിൽ നടപ്പിലാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്കുകള്‍ പാസാക്കുന്നതിന് നടപടി സ്വീകരിച്ചത്.
ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ചെക്ക് സ്‌കാന്‍ ചെയ്ത് മാഗ്നെറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗിനിഷന്‍ (എം.ഐ.സി.ആര്‍) ഡാറ്റയോടൊപ്പം ക്‌ളിയറിംഗ് ഹൗസുകളിലേക്ക് അയക്കും. പണം നല്‍കേണ്ട ബാങ്കിലേക്ക് ഈ രേഖകള്‍ അയക്കും. ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ പണം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും.
ചെക്ക് നല്‍കിയ ആളിന്റെ അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഉണ്ടാകണമെന്ന് മാത്രം. രാവിലെ പത്ത് മുതല്‍ വൈകിട്ട് ഏഴ് വരെ കണ്‍ഫര്‍മേഷന്‍ വിന്‍ഡോ പ്രവര്‍ത്തിക്കും. ഏഴ് മണിക്കുള്ളില്‍ പണം നല്‍കേണ്ട ബാങ്ക് അനുമതി നല്‍കിയില്ലെങ്കില്‍ ചെക്ക് ഓട്ടോമാറ്റിക്കായി പാസാകും.