പല്ലാരിമംഗലത്ത് ചെക്ക് ഡാം തുറന്നുവിട്ട് അ‌ജ്ഞാതർ, അഞ്ച് വാർഡുകളിലെ കുടിവെള്ളം മുട്ടി

Tuesday 31 March 2026 1:30 AM IST

കോതമംഗലം: പല്ലാരിമംഗലം കുടിവെള്ള വിതരണ പദ്ധതിയിലേക്ക് വെള്ളം ലഭ്യമാക്കുന്ന ചെക്ക്ഡാം അജ്ഞാതർ തുറന്നുവിട്ടു. പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ കുടിവെള്ള വിതരണം മുടങ്ങി. ചെക്ക് ഡാം തുറന്നുവിട്ടതോടെ പുഴയും കുടിവെള്ള പദ്ധതിയുടെ കിണറും വറ്റുകയും പമ്പിംഗ് മുടങ്ങുകയുമായിരുന്നു. കോതമംഗലം ആറിലെ വരമ്പുപാറ ചെക്ക് ഡാം ആണ് കഴിഞ്ഞ രാത്രി തുറന്നുവിട്ടത്. 1,2,3,13,14 എന്നീ വാർഡുകളിൽപ്പെട്ട മടിയൂർ, ഈട്ടിപ്പാറ, പള്ളിക്കുന്ന്, പുലിക്കുന്നേപ്പടി, അടിവാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം നിലച്ചിരിക്കുന്നത്.

അപ്രതീഷിതമായി കുടിവെള്ളവിതരണം നിലച്ചത് നൂറുകണക്കിന് വീട്ടുകാരെ ദുരിതത്തിലാക്കി. കിണറുകളുൾപ്പടെയുള്ള മറ്റ് ജലസ്രോതസുകൾ നേരത്തെതന്നെ വറ്റിയതിനാൽ പൈപ്പുവെള്ളം ആയിരുന്നു ഇവരുടെ ആശ്രയം.

ചെക്ക് ഡാം തുറന്നുവിട്ടവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും വാട്ടർ അതോറിട്ടിയും പൊലീസിൽ പരാതി നൽകി. പുഴയുടെ ഇരുകരകളുമായി ബന്ധപ്പെടുത്തി പോത്താനിക്കാട് പൊലീസിനും ഊന്നുകൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

അട്ടിമറി സംശയം

പലക കൊണ്ടുള്ള പത്ത് ഷട്ടറുകളാണ് ഇവിടെയുള്ളത്. പത്ത് പലകകളും എടുത്തുമാറ്റിയിട്ടുണ്ട്. ചെക്ക്ഡാമിന്റെ താഴെയുള്ള ഭാഗങ്ങളിലേക്ക് വെള്ളം ഒഴുക്കുക എന്നതോ മീൻ പിടിക്കുക എന്നതോ ആകാം ചെക്ക് ഡാം തുറന്നുവിട്ടതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെക്ക്ഡാം തുറന്നുവിട്ടതിന് പിന്നിൽ മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വരമ്പുപാറ ചെക്ക് ഡാം തുറന്നുവിട്ട് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആസൂത്രിതമായി അട്ടിമറിച്ചതാണെന്ന് സംശയിക്കണം. മുഴുവൻ ഷട്ടറുകളും തുറന്നത് മീൻപിടിക്കാനോ താഴേക്ക് വെള്ളം ഒഴുക്കാനോ ആകില്ല. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ കുടിവെളള വിതരണം മുടങ്ങിയെന്ന് സ്ഥാപിച്ച് തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ മുതലെടുപ്പാണ് ഇതിന് പിന്നിലെ ലക്ഷ്യം.

പി.കെ.മൊയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്