കണ്ണീർ കഥകളുമായി അഫ്രയുടെ 'പഴന്തുണി പാവകൾ"
കൊച്ചി: അടിച്ചമർത്തപ്പെട്ടവരുടെ ആത്മസംഘർഷങ്ങൾ ഏറ്റുവാങ്ങി ഡച്ച് കലാകാരി അഫ്ര എസ്മ പഴന്തുണികളിൽ ഒരുക്കിയ കലാരൂപങ്ങൾ ബിനാലെയിൽ നൊമ്പരക്കാഴ്ചയായി. പഴന്തുണികളും സെറാമിക്‌സും ഉപയോഗിച്ചു തയ്യാറാക്കിയ കലാരൂപങ്ങൾ ഒട്ടേറെ കണ്ണീർ കഥകൾ നിശബ്ദമായി പറഞ്ഞു. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് അംഗീകാരവും ആശ്വാസവും നൽകാനായി ജീവിതം ഉഴിഞ്ഞുവച്ച ഈ കലാകാരിയുടെ സൃഷ്ടികൾ പാലസ്തീൻ ജനതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മ്യൂസിയം ഒഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിലാണ് 'മൈൽഡ് ടൂത്ത് ഒഫ് മിൽക്ക്" എന്ന പ്രദർശനം നടത്തിയത്. ഹേഗും ആംസ്റ്റർഡാമും കേന്ദ്രീകരിച്ചാണ് ഈ കലാകാരിയുടെ പ്രവർത്തനം. ഓരോ കലാരൂപവും ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെയും, അതിജീവനത്തിന്റെയും കഥകൾ പറയുന്നു. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു വലിയ ഇടം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹഷ്, വാരിയർ ഗാർമെന്റ്‌സ് എന്നീ രണ്ട് കലാസൃഷ്ടികളാണ് പ്രദർശനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയത്. പ്രദർശനത്തിനിടെ അഫ്ര കലാപ്രേമികളുമായി സംവദിച്ചു. ശില്പശാലയിൽ സോക്‌സുകളും തുണികളും ഉപയോഗിച്ച് പാവകൾ നിർമ്മിച്ചതിനൊപ്പം അതിജീവനത്തിന്റെ കഥകളും പങ്കുവച്ചു. തുടർന്ന് ഇന്ത്യ ആർട്ട് പ്രോജക്ട് ക്യൂറേറ്റർ സിമി മേരിയുടെ നേതൃത്വത്തിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശില്പശാല നടന്നു. പഴന്തുണി ഉപയോഗിച്ച് രൂപങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിച്ചു.