എസ്.ഡി.പി.ഐ ലീഗിനെ തകർക്കാനുള്ള സംഘടന: പി.എം.എ സലാം
വിവാദങ്ങൾക്കൊന്നും മുഖം നൽകാതെ യു.ഡി.എഫിൻ്റെയും സ്വന്തം സ്ഥാനാർഥികളുടേയും വിജയം ലക്ഷ്യമിട്ടുള്ള ഓട്ടത്തിലാണ് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നൂറിന് മുകളിൽ സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ വരുന്ന കാഴ്ചയാവും മേയ് നാലിനെന്ന് സലാം. അദ്ദേഹം കേരള കൗമുദിയുമായി സംസാരിക്കുന്നു.
കഴിഞ്ഞ തവണ ലീഗിന് 15 സീറ്റ്. ഇത്തവണ .? 26 മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥികളും ചേലക്കരയിൽ സ്വതന്ത്രനുമാണ് . ഏറിയാൽ മൂന്നിടത്ത് ടൈറ്റ് മത്സരമുണ്ടാവും. ബാക്കിയെല്ലായിടത്തും ലീഗ് അനായാസം ജയിക്കും.അനാവശ്യ വിവാദങ്ങൾക്ക് പിറകെപ്പോകാനുള്ള സമയം ലീഗിനില്ല. അടുത്ത യു.ഡി.എഫ് സർക്കാരാണ് മുന്നിലുള്ളത്. അതിന് പരമാവധി സംഭാവന ചെയ്യുക. അല്ലാതെ ഡീലിന് പിറകെപ്പോകാൻ ഞങ്ങളില്ല.
സി.പി.എം-ബി.ജെ.പി ഡീൽ ...?
. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചുനിന്ന് യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ഇറങ്ങുന്നവരാണ്. നാണം
കെട്ട ഡീലുകൾ ഇവർ എക്കാലവും നടത്തിയിട്ടുണ്ട്. അതിപ്പോഴും നടത്തുന്നു.വലതു കൈയിൽ ബി.ജെ.പിയും ഇടതു കൈയിൽ എസ്.ഡി.പി.ഐയും എക്കാലവും സി.പി.എമ്മിനൊപ്പമുണ്ട്. അവർ തമ്മിലുണ്ടാക്കുന്ന ഡീൽ ലീഗിനെ സംബന്ധിച്ച് വലിയ വാർത്തയല്ല. ലീഗിനെ തകർക്കാനുണ്ടാക്കിയ പാർട്ടിയാണ് എസ്.ഡി.പി.ഐ. ലീഗിന്റെ സാമൂഹിക പ്രതിബദ്ധതയും മതേതരത്വ നിലപാടും തകർത്ത് അവരുടെ വർഗീയ അജണ്ട നടപ്പിലാക്കണം. അതിന് എക്കാലവും എതിരു നിന്നതിനാൽ ലീഗ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ അവർ സി.പി.എമ്മിനൊപ്പം ചേരും.
മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിൻവലിപ്പിച്ചത് ലീഗാണോ...?
ആരു പറഞ്ഞു. അവരുടെ സ്ഥാനാർഥിയെ പിൻവലിച്ചിട്ടുണ്ടെങ്കിൽ അതവരുടെ പാർട്ടിക്കാര്യം. അതിന് ലീഗെന്ത് പിഴച്ചു. ലീഗ് പറഞ്ഞിട്ടാണ് സ്ഥാനാർഥിത്വം പിൻവലിച്ചതെന്ന് അവരെവിടെയെങ്കിലും പറഞ്ഞതായിട്ടറിയില്ല.25 ലക്ഷം പാർട്ടി മെമ്പർമാരുണ്ട് ലീഗിന്. അതിൽ 26 പേരാണ് മത്സരിക്കുന്നത്. ഞാനാ 25ലക്ഷം മെമ്പർമാരിൽ ഒരാളാണ്.
എം.കെ.മുനീറിന് സീറ്റില്ലാത്തത് ജമാഅത്തെ ഇസ്ലാമി ഇടഞ്ഞിട്ടാണോ..?
അതിന് മുനീർ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കെ.എം.ഷാജിയെ വേങ്ങരയിൽ നിറുത്തിയത് ജമാ അത്താണെന്നും പറയുന്നുണ്ട്. ഇത്തരം തരംതാണ പ്രചാരണങ്ങൾ നടത്തിയാലൊന്നും ലീഗിനെ തോൽപ്പിക്കാനാവില്ല.