ഡി.എ കുടിശികയുടെ ഒരു ഗഡു ഉടൻ നൽകാമോ? ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു ഗഡുവെങ്കിലും ഉടൻ നൽകാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം ചോദിച്ചതിനാൽ വിഷയം ഏപ്രിൽ എട്ടിന് പരിഗണിക്കാൻ മാറ്റി. കുടിശിക എട്ട് ഗഡുക്കളായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്ന ഉപഹർജിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ച് പരിഗണിച്ചത്. കുടിശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് അവസാനം നൽകാൻ ഉത്തരവിടണമെന്നും ന്യായമായ പലിശ വേണമെന്നുമാണ് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹർജിയിലെ ആവശ്യം. അനുവദിച്ച ഡി.എയുടെ അവസാന ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നും കുടിശിക 2026-27 സാമ്പത്തിക വർഷം എട്ടു ഗഡുക്കളായി നൽകുമെന്നുമാണ് സർക്കാരിനായി ഹാജരായ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബു അറിയിച്ചത്.
2021 ജൂലായ് മുതൽ 2024 വരെയുള്ള ഡി.എ കുടിശികയാണ് ലഭിക്കാനുള്ളത്. ഇതിനെതിരെ ഹൈക്കോടതിയിലടക്കം ഹർജി എത്തിയതോടെയാണ് ഗഡുക്കളായി നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, വിശദമായ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ലെന്ന ആരോപണം ഉന്നയിച്ച് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന മഹേഷ് ഉപഹർജി നൽകുകയായിരുന്നു.