ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ ഭീഷണിയായി ലോറിയുടെ പാർക്കിംഗ്, മാറ്റാതെ ലോറി, കാണാതെ അധികൃതർ
ചെങ്ങന്നൂർ: പൊലീസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു മാസമായി റോഡരുകിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തിരിക്കുന്ന വലിയ ലോറി മാറ്റണമെന്നാവശ്യപ്പെട്ട് മുൻനഗരസഭ വൈസ് ചെയർമാനും ഇപ്പോഴത്തെ കൗൺസിലറുമായ കെ. ഷിബുരാജൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ചെറിയ വളവിലാണ് ലോറി പൊലീസ് കസ്റ്റഡിയിൽ പാർക്ക് ചെയ്തിരിക്കുന്നത്. റോഡിന് വീതി കുറവും വളവുമുള്ളതിനാൽ എതിർവശത്തു നിന്ന് വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ കഴിയാതെ ഇവിടെ അപകട സാദ്ധ്യത കൂടുതലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ടൗൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ അപകടാവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇതുവരെ വലിയ അപകടങ്ങൾ ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും പ്രദേശവാസികൾ പറയുന്നു. രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ കഴിയാത്തതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. പ്രദേശവാസികളും നഗരസഭയും പലവട്ടം പൊലീസിനെ സമീപിച്ചിട്ടും ലോറി മാറ്റാൻ നടപടി ഉണ്ടായിട്ടില്ല. ലോറിയുടെ അടിവശത്ത് മാലിന്യം നിക്ഷേപിക്കുന്നതും വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. നഗരസഭ പലതവണ ശുചീകരണം നടത്തിയിട്ടും സ്ഥിതി മാറാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉയരുന്നുണ്ട്.
മോഷണ സാധനങ്ങൾ കടത്തിയ കേസിൽപ്പെട്ട ലോറി
എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 02 ബി.കെ. 7430 നമ്പർ പ്ലാറ്റ്ഫോം ലോറിയിൽ മോഷണ സാധനങ്ങൾ കടത്തിയെന്ന കേസിലാണ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കേസ് കോടതിയിൽ പരിഗണനയിലുണ്ടെങ്കിലും ഉടമ വാഹനം മാറ്റാൻ തയാറാകുന്നില്ല. വാഹനം മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
......................................................
ഒരു ദിവസം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനം ദീർഘകാലമായി പാർക്ക് ചെയ്തിരിക്കുകയാണ്. പമ്പയിലേക്കുള്ള പ്രധാന പാതയായതിനാൽ മാസപൂജയ്ക്ക് നടതുറക്കുന്ന ദിവസങ്ങളിൽ തിരക്കുകൂടി അപകടസാദ്ധ്യതയും വർദ്ധിക്കുമെന്ന ആശങ്കയുണ്ട്.
കെ.ഷിബുരാജൻ
(മുൻ നഗരസഭാ വൈസ് ചെയർമാൻ)ൃ