പിണറായി വിജയൻ മോദിയെ അനുകരിക്കുന്നു: സച്ചിൻ പൈലറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യ ശൈലിയെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിക്കും സി.പി.എമ്മിനും ഇടയിൽ ഉന്നതതല രഹസ്യധാരണയുണ്ട്. അധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ്.
രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ഇ.ഡി, സി.ബി.ഐ, ഇൻകംടാക്സ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ശക്തമായി ഉപയോഗിക്കുമ്പോൾ കേരളത്തിൽ ഇടതു നേതൃത്വത്തെ ഒഴിവാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും രാഹുൽഗാന്ധിയെയും സോണിയ ഗാന്ധിയെയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിലെ സി.പി.എം നേതാക്കൾക്കും മുഖ്യമന്ത്രിക്കുമെതിരെയുള്ള കേസുകളിൽ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് അഴിമതിയും ദുർഭരണവുമാണ് നിലനിൽക്കുന്നത്.
ശബരിമല സ്വർണക്കടത്തു കേസിൽ കുറ്റപത്രം വൈകിപ്പിക്കുന്നത് പ്രതികളായ സി.പി.എമ്മുകാരെ രക്ഷിക്കാനാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ, രാഷ്ട്രീയ നിലപാട് നോക്കാതെ എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കേരളത്തിലെ രാഷ്ട്രീയബോധമുള്ള വോട്ടർമാർ മാറ്റത്തിന് തയ്യാറായിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ അഞ്ച് ഗ്യാരന്റികൾ ജനങ്ങളിൽ വലിയ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്.