ഇനി വെറും 10 നാൾ, ആരോപണങ്ങളിൽ കുടുങ്ങി പ്രചാരണം

Tuesday 31 March 2026 12:00 AM IST

തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി 10 നാൾ. പരസ്യപ്രചാരണത്തിന് എട്ടു നാൾ മാത്രം. എന്നിട്ടും വോട്ടർമാരോടുള്ള ഡീൽ ഫലപ്രദമാക്കുന്നതിൽ കുഴഞ്ഞുമാറിയുകയാണ് മൂന്നു മുന്നണികളും. ശബരിമല സ്വർണക്കൊള്ളയിൽ പിടിക്കാതെ വികസനത്തിൽ ബി.ജെ.പി കേന്ദ്രീകരിച്ചതാണ് ശ്രദ്ധേയം. ഇടതു വലതു മുന്നിണികൾ പരസ്പരം ചെളിവാരി എറിയുന്നതിനാണ് ഈ അവസാന നാളുകളിലും ശ്രമിക്കുന്നത്. അതു മുതലാക്കാൻ എൻ.ഡി.എ പരമാവധി ശ്രമിക്കുന്നുണ്ട്.

വികസനത്തിലൂന്നിയുള്ള പ്രചാരണം എന്ന വാക്ക് ഏറെയും പഴയചാക്കുപോലെയായി. വെല്ലുവിളികളിലും ആരോപണ പ്രത്യാരോപണങ്ങളിലും ചുറ്റിത്തിരിയുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പു രംഗം.

കത്തിപ്പടരുന്ന വേനൽചൂടിൽ, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രചാരണവും രാവിലെയും വൈകിട്ടുമായി ചുരുങ്ങി. ജനകീയ വിഷയങ്ങളൊന്നും ഇതേവരെ കാര്യമായി ചർച്ചയാക്കിയിട്ടില്ല. പ്രകടനപത്രിക പോലും ജനങ്ങളിലേക്ക് എത്തിയില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള സംവാദത്തിന്റെ ഗതി എങ്ങനെയെന്നതാണ് മറ്റൊരു കൗതുകം. എസ്.ഡി.പി.ഐ പിന്തുണയും എഫ്.സി.ആർ.എ ഭേദഗതി വിവാദവും ഇതിനൊപ്പം മുഖ്യധാരയിലുണ്ട്. വികസന ചർച്ച അങ്ങനെയും പാളി.

താരപ്രചാരകർ സജീവം

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വീണ്ടും എത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യോഗങ്ങളിൽ പങ്കെടുക്കും. പ്രിയങ്കഗാന്ധി രണ്ടിന് തിരുവനന്തപുരത്തും കൊല്ലത്തും പങ്കെടുക്കും. ഏപ്രിൽ ആറിന് രാഹുൽഗാന്ധി വീണ്ടും കേരളത്തിലെത്തും.