'സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഗണേശ് കുമാർ പറഞ്ഞു'; വെളിപ്പെടുത്തി മുൻ പേഴ്സണൽ സ്റ്റാഫ് 

Tuesday 31 March 2026 9:58 AM IST

കൊല്ലം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഗണേശ് കുമാർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചെന്ന് മൊഴി. ഉമ്മൻ ചാണ്ടിയെക്കൂടി പരാതിയിൽ ഉൾപ്പെടുത്താൻ സോളാർ പീഡനക്കേസിലെ പരാതിക്കാരിയോട് അന്ന് മന്ത്രി കെ ബി ഗണേശ് കുമാർ ആവശ്യപ്പെട്ടെന്നാണ് വിവരം.

മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് എസ് ഇ സഞ്ജയ്ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ ആ‌ർ അർജുൻ രാജിന് മുൻപാകെ സഞ്ജയ്ഖാൻ മൊഴി നൽകി. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്ക് കാണാമെന്നും ഗണേശ് കുമാർ പറഞ്ഞതായി സഞ്ജയ്ഖാൻ മൊഴി നൽകിയിട്ടുണ്ട്. 2001 മുതൽ 2004 വരെ ഗണേശ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു മുൻ ജില്ലാപ്പഞ്ചായത്തംഗം കൂടിയായ സഞ്ജയ് ഖാൻ.

'കുടുംബപ്രശ്നങ്ങളെ തുടർന്ന് 2013ൽ മന്ത്രിസഭയിൽ നിന്ന് ഗണേശ് കുമാറിന് രാജിവെയ്ക്കേണ്ടിവന്നിരുന്നു. തന്നെ തിരിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കും മേൽ സമ്മർദം ചെലുത്തണമെന്ന് പലപ്പോഴും ഗണേശ് കുമാർ ആവശ്യപ്പെട്ടിരുന്നു. 2015 മേയ് മാസത്തിൽ ഗണേശ് പത്തനാപുരം ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. കോൺഗ്രസ് നേതാവ് സി ആർ നജീബിനൊപ്പമാണ് ചെന്നത്. ഓഫീസിൽ ചെല്ലുമ്പോൾ സോളാർ കേസ് പരാതിക്കാരി അവിടെ ഉണ്ടായിരുന്നു. 'ഉമ്മൻ ചാണ്ടിയെക്കൂടി കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകത്തില്ല. ബാക്കിയെല്ലാം തന്റെ കെെയിലാണ്' എന്ന് ഗണേശ് കുമാർ അവരോട് പറയുന്നത് ഞങ്ങൾ കേട്ടു. മറുപടിയായി അവർ ശരിയെന്ന് പറഞ്ഞശേഷം അവിടെ നിന്ന് പോകുകയായിരുന്നു. തങ്ങളോട് സൗഹൃദത്തോടെയും അൽപം ഭീഷണിയുടെ സ്വരത്തിലുമാണ് ഗണേശ് കുമാർ പിന്നീട് സംസാരിച്ചത്. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ സഹിതം പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും ഗണേശ് പറഞ്ഞു. വിവരം അന്നുതന്നെ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചിരുന്നു'- സഞ്ജയ്ഖാന്റെ മൊഴിയിൽ പറയുന്നു.

സോളാർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണ് സഞ്ജയ്ഖാൻ. കേസിലെ ഒന്നാം പ്രതി സോളാർ പീഡനക്കേസിലെ പരാതിക്കാരിയും രണ്ടാം പ്രതി ഗണേശ് കുമാറുമാണ്.