ലാസ്റ്റ് ബെല്ലിൽ 11 കി. മീറ്റർ അകലെ, വീട്ടിലേക്കോടി ടീച്ചർ
കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപക ജോലിയോട് വിട ചൊല്ലി, എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളിന്റെ പടിയിറങ്ങുമ്പോൾ പതിവു ചിട്ടവട്ടങ്ങൾ തെറ്റിച്ച് ഷൈനി ടീച്ചർ ട്രാക്ക്സ്യൂട്ടണിഞ്ഞു. സങ്കടത്തിനു പകരം സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിൽ ആശ്ചര്യം നിറഞ്ഞു. യാത്ര പറഞ്ഞ് കൈവീശി, ഷൈനി ടീച്ചർ ഓടിയിറങ്ങി, 11 കിലോമീറ്റർ അകലെ, നെട്ടൂരിലെ വീട്ടിലേക്ക്! ഭർത്താവ് ബെന്നിയും മാരത്തൺ ഓട്ടം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ഇടപ്പള്ളിയിലെ സോൾസ് ഒഫ് കൊച്ചിയിലെ 25 പേരും ഒപ്പം കൂടി.
വൈകിട്ട് 4.30 ന് സ്കൂൾ അങ്കണത്തിൽ ഹൈബി ഈഡൻ എം.പിയും മേയർ അഡ്വ . വി.കെ. മിനിമോളും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്ത ഓട്ടം നെട്ടൂർ എ.കെ. റോഡിലെ കീർത്തനം വീട്ടിൽ അവസാനിച്ചത് ആറ് മണിയോടെ. അവിടെ കാത്തുനിന്ന സുഹൃത്തുക്കൾ ബാൻഡ് മേളത്തോടെ ടീച്ചറെ സ്വീകരിച്ചു.
മാരത്തൺ ഹരം
മാരത്തൺ ഓട്ടക്കാരാണ് ഷൈനിയും ബെന്നിയും. എട്ടുവർഷമായി സോൾസ് ഒഫ് കൊച്ചിന്റെ സജീവ അംഗങ്ങളാണ്. വർഷങ്ങളായി മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ അഞ്ച് ട്രോഫികളും നേടി. 21.4 കി. മീറ്ററാണ് റെക്കാഡ്.
സോൾസിലെ അംഗങ്ങൾ വിരമിക്കുമ്പോൾ ഓട്ടം പതിവാണ്. രണ്ട് വർഷം മുമ്പ് ഷിപ്പ്‌യാർഡിലെ ഉദ്യോഗസ്ഥനായ നളിനാക്ഷൻ വിരമിച്ചപ്പോഴും തൃശൂരിലെ വീട്ടിലേക്ക് അദ്ദേഹത്തോടൊപ്പം ഓടിയാണ് സംഘാംഗങ്ങൾ യാത്രഅയപ്പ് നൽകിയത്. ഷൈനിയുടെ മൂത്ത മകൻ നെബിൻ എയർ ഇന്ത്യ എക്സ്‌പ്രസിൽ പൈലറ്റാണ്. ഇളയമകൻ നേഹിൽ എസ്. എച്ച്. കോളേജിൽ ബി.ബി.എ വിദ്യാർത്ഥി.