യു.ഡി.എഫ് ഇടിമുഴക്കം പോലെ തിരിച്ചെത്തും: ആന്റണി
തിരുവനന്തപുരം: കേരളത്തിൽ ഇടിമുഴക്കംപോലെ യു.ഡി.എഫ് തിരിച്ചുവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജനകീയ കോടതിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. സർക്കാർ പോയേതീരൂ എന്നാണ് ജനങ്ങളുടെ ആഗ്രഹം. പിണറായി ഭരണം അവസാനിച്ചു കിട്ടിയാൽ മതിയെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.
തിരഞ്ഞെടുപ്പുഫലം വന്നാൽ 48 മണിക്കൂറിനുള്ളിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കേരളം യു.ഡി.എഫ് തൂത്തുവാരും. എം.എൽ.എമാരുടെ നമ്പർ ഒന്നും പറയില്ല. പ്രതിപക്ഷമില്ലാത്ത നിയമസഭ ആഗ്രഹിക്കുന്നില്ല. സി.പി.എം എന്നത് ഇപ്പോൾ പിണറായി മാത്രമായി മാറിയിരിക്കുന്നു. നേമത്ത് കാറ്റ് മാറിവീശും. അതുകൊണ്ടാണല്ലോ ശിവൻകുട്ടി എസ്.ഡി.പി.ഐയുടെ സഹായംതേടിയത്.
മൂന്നാമതും പിണറായിവരും എന്ന എൽ.ഡി.എഫിന്റെ പ്രചാരണം മാത്രംമതി യു.ഡി.എഫിന് വോട്ടുകിട്ടാൻ. തുടർഭരണം എന്നുകേൾക്കുമ്പോൾ ജനങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയാണ്. മൂന്നാംഊഴം വന്നാൽ കേരളംകണ്ട മഹാദുരന്തമായി അതുമാറും.
അധികാരത്തിലെത്തുമ്പോൾ ജനകീയ മുഖ്യമന്ത്രിയായിരുന്ന പിണറായി അവസാനകാലത്ത്, അധികാരത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയായി. ജനങ്ങളെ കാണാൻ മടിക്കുന്ന, വിമർശനങ്ങളെ പുച്ഛത്തോടെ കാണുന്ന മുഖ്യമന്ത്രിയായി. രാവണൻകോട്ട പോലെയാണ് സെക്രട്ടേറിയറ്റ്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നാടാണ് കേരളം. ബി.ജെ.പി ജയിക്കുന്ന ഒരുസീറ്റും താൻ കാണുന്നില്ല. കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. മോദിക്കും അമിത് ഷായ്ക്കും പ്രിയങ്കരനാണ് മുഖ്യമന്ത്രി. സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ട്. പക്ഷേ, അതുകൊണ്ടെന്നും എൽ.ഡി.എഫ് രക്ഷപ്പെടാൻ പോകുന്നില്ല.