താരമായി 22കാരന്‍ കൂപ്പര്‍ കണോലി; ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗ്‌സിന് നാടകീയ ജയം

Tuesday 31 March 2026 11:33 PM IST

ന്യൂ ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ആവേശ ജയം. 163 റണ്‍സ് പിന്തുടര്‍ന്ന കിംഗ്‌സ് അവസാന ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുക്കുകയായിരുന്നു. അനായാസ ജയത്തിലേക്കെന്ന് തോന്നിച്ചിടത്ത് നിന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട കിംഗ്‌സിനെ 22കാരനായ ഓസീസ് താരം കൂപ്പര്‍ കണോലി പുറത്താകാതെ നേടിയ 72*(44) അര്‍ദ്ധ സെഞ്ച്വറിയിലൂടെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്‌സിന് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് 7(8) പെട്ടെന്ന് നഷ്ടമായി. എന്നാല്‍ പ്രഭ്‌സിംറാന്‍ സിംഗ് 37(24) - കൂപ്പര്‍ കണോലി സഖ്യം രണ്ടാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ അനായാസം മുന്നേറി. പ്രഭ്‌സിംറാനും നായകന്‍ ശ്രേയസ് അയ്യരും 18(11) പുറത്തായപ്പോള്‍ 12.1 ഓവറില്‍ 110ന് മൂന്ന് എന്ന ശക്തമായ നിലയില്‍ ആയിരുന്നു പഞ്ചാബ്. നെഹാല്‍ വധേര 3(6), ശശാങ്ക് സിംഗ് 4(5), മാര്‍ക്കസ് സ്റ്റോയിനിസ് 0(2), മാര്‍ക്കോ യാന്‍സന്‍ 9(10) എന്നിവര്‍ പുറത്തായതോടെ പഞ്ചാബ് പതറി.

എന്നാല്‍ ഒരു വശത്ത് ഉറച്ച് നിന്ന കൂപ്പര്‍ കണോലി അഞ്ച് വീതം ബൗണ്ടറിയും സിക്‌സറുകളും പായിച്ചു. മറ്റൊരു ഓസീസ് താരം സേവ്യര്‍ ബാര്‍ട്‌ലെറ്റ് 11*(5) കണോലിക്കൊപ്പം പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി എത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്്ത്തിയ ഗുജറാത്ത് പേസര്‍ പ്രസീദ്ധ് കൃഷ്ണയാണ് ടീമിന് ജയപ്രതീക്ഷ നല്‍കിയത്. കാഗിസോ റബാഡ, അശോക് ശര്‍മ്മ, റാഷിദ് ഖാന്‍, വാഷിംട്ണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 27 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ ആണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ലര്‍ 38(33), ഗ്ലെന്‍ ഫിലിപ്സ് 18(16) എന്നിവരാണ് പിന്നീട് ബാറ്റിംഗില്‍ തിളങ്ങിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിയാത്തതും ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ നേടാനാകാതെ പിന്നോട്ടടിച്ചു. സായ് സുദര്‍ശന്‍ 13(11), വാഷിംഗ്ടണ്‍ സുന്ദര്‍ 18(16) ഷാരൂഖ് ഖാന്‍ 4(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാഹുല്‍ തെവാത്തിയ 11*(10), റാഷിദ് ഖാന്‍ 0*(1) എന്നിവര്‍ പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വിജയകുമാര്‍ വൈശാഖ് ബൗളിംഗില്‍ തിളങ്ങി. നാലോവറില്‍ 34 റണ്‍സാണ് താരം വഴങ്ങിയത്. യുസ് വേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന് ഒരു വിക്കറ്റ് ലഭിച്ചു.