പീഡനക്കേസിൽ രഞ്ജിത്ത് അറസ്റ്റിൽ

Wednesday 01 April 2026 2:22 AM IST

തൊടുപുഴ: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ (61) തൊടുപുഴയിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇന്നലെ രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.തൊടുപുഴ സ്റ്റേഷനിലുള്ള രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറിയേക്കും.

നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി.

എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.

പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ, രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ടു പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു.