കാണാതായ അമ്മയെ ഇരുപത്താറ് വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

Wednesday 01 April 2026 1:11 AM IST
ശ്യാമളയെ കലയപുരം ആശ്രയ സങ്കേതത്തിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങുന്നു

കൊട്ടാരക്കര: കാണാതായതിനെ തുടർന്ന് മരിച്ചെന്ന് കരുതിയ അമ്മയെ 26 വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരികെ ലഭിച്ചു. കലയപുരം ആശ്രയ സങ്കേതത്തിൽ നിന്നാണ് അമ്മയെ തിരികെ ലഭിച്ചത്. തിരുവനന്തപുരം അണ്ടൂർക്കോണം വീട്ടിൽ ശ്യാമളയെയാണ് ആശ്രയ സങ്കേതം ഉറ്റവർക്ക് തിരികെ നൽകിയത്.

26 വർഷം മുമ്പ് ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങിയ ശ്യാമള പല സ്ഥലങ്ങളിലും അലഞ്ഞുനടന്നു. മാനസിക സംഘർഷം രൂക്ഷമായതോടെ സ്വന്തം വീടും നാടുമായുള്ള ബന്ധവും അറ്റുപോയി. 2015ൽ കൊല്ലം ചിന്നക്കടയിൽ കുടിൽകെട്ടി താമസിക്കുകയായിരുന്ന ശ്യാമളയെ കൊല്ലം വനിതാ പൊലീസിന്റെ സഹായത്തോടെ കൊട്ടാരക്കര ആശ്രയ സങ്കേത്തിൽ എത്തിച്ചു.

ഓർമ്മകളില്ലാതിരുന്ന ശ്യാമളയ്ക്ക് ആശ്രയ സങ്കേതത്തിലെ മനോരോഗ വിദഗ്ദ്ധരുടെ ചികിത്സയിൽ പഴയ കാര്യങ്ങൾ ഓർത്തെടുക്കാനായി. ഇക്കാര്യം ആശ്രയ സങ്കേതവുമായി പങ്കുവച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ശ്യമളയുടെ ബന്ധുക്കളെ കണ്ടെത്തിയത്. മരുമകൾ തങ്കച്ചിയും മറ്റു ബന്ധുക്കളും കലയപുരം സങ്കേതത്തിലെത്തി ശ്യാമളയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.