അഭിമന്യുവിന്റെ മാതാപിതാക്കളോട് പിണറായി മാപ്പ് പറയണം: സതീശൻ
കൊച്ചി: എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടാക്കുന്ന പിണറായി വിജയൻ, എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി അഭിമന്യുവിന്റെ വീട്ടിൽപ്പോയി മാതാപിതാക്കളുടെ കാൽ പിടിച്ച് മാപ്പ് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയത് നിരാശപ്പെടുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.ഡി.പി.ഐക്കാരാണ് അഭിമന്യുവിനെ കൊന്നതെന്ന് പാർട്ടി പത്രമാണ് എഴുതിയത്. രക്തസാക്ഷികളോട് പോലും സി.പി.എം നീതി കാട്ടിയില്ല. എങ്ങനെയും ജയിക്കാൻ ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളുമായി സന്ധി ചെയ്യുകയാണ്. എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. സംവാദത്തിന് സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. സംവാദം സോഷ്യൽ മീഡിയയിലേക്ക് മാറ്റിയതിൽ കുഴപ്പമില്ല. അദ്ദേഹം പറയുന്ന നുണകൾക്ക് മറുപടി പറയുമ്പോൾ പിന്നീട് ഒരു പരാമർശവുമില്ല.വനിതാ മുഖ്യമന്ത്രി നല്ല സ്വപ്‌നമാണ്. വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാൻ കഴിഞ്ഞിട്ടില്ല.വയനാട്ടിലെ വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ കണക്ക് പൊതുജനങ്ങളോട് പറയും. സി.പി.എമ്മിന് കണക്ക് കൊടുക്കേണ്ട ബാദ്ധ്യതയില്ല. കണക്ക് ചോദിക്കാൻ വരുന്ന മുഖ്യമന്ത്രി ആദ്യം പയ്യന്നൂരിൽ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച പണം എവിടെ മുക്കിയെന്ന് പറയണം.
സ്വത്തുക്കളും സ്ഥാപനങ്ങളും തട്ടിയെടുക്കാനാണ് വിദേശ ഫണ്ട് നിയമഭേദഗതി കൊണ്ടുവരുന്നത്. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് വഖഫ് ബിൽ കൊണ്ടുവന്നത്. സി.പി.എമ്മും അതിന് കുട പിടിച്ചുകൊടുത്തു - സതീശൻ പറഞ്ഞു.