സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്; കോടതിയാണ്  തീരുമാനിക്കേണ്ടതെന്ന്  സുരേഷ്  ഗോപി 

Wednesday 01 April 2026 9:08 AM IST

തൃശൂർ: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ അറസറ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലൈംഗിക പീഡനക്കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. രാവിലെ നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

ഇന്നലെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആശുപത്രിയിൽ നിന്ന് നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ചത്. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് പരാതി നൽകിയത്.