'സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും നഷ്ടമാകാൻ പാടില്ല'; അഞ്ജലി പി വി മാറ്റി അഞ്ജലി നായർ ആക്കാൻ കോടതി നിർദേശം
കൊച്ചി: ബാലറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥി നടി അഞ്ജലി നായർ നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി. ബാലറ്റിലും വോട്ടിംഗ് യന്ത്രത്തിലും അഞ്ജലി പി വി എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ഇതിന് പകരം വോട്ടർമാർക്ക് പരിചിതമായ അഞ്ജലി നായർ എന്നാക്കിമാറ്റണമെന്നുമായിരുന്നു നടിയുടെ ആവശ്യം. ഇത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്. ശനിയാഴ്‌ച വരണാധികാരിക്ക് മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലിയോട് നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി, അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും നഷ്ടമാകാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യഥാർത്ഥ പേരായ അഞ്ജലി പി വി വോട്ടർമാർക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് കിട്ടേണ്ട വോട്ടുകൾ കുറയ്‌ക്കുന്നതിന് കാരണമാകുമെന്നുമാണ് അഞ്‌ജലി നായർ ഹർജിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോസ്റ്ററുകളിലും പേര് അഞ്ജലി നായർ എന്നാണെന്നും ബാലറ്റിൽ പേര് മാറിയാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയതിനുശേഷമാണ് ജില്ലാ വരണാധികാരിക്ക് നിർദേശം നൽകിയത്. സിപിഎമ്മിന്റെ കെ എൻ ഉണ്ണികൃഷ്ണനാണ് തൃപ്പൂണിത്തുറയിലെ ഇടതുസ്ഥാനാർത്ഥി. കോൺഗ്രസിന്റെ ദീപക് ജോയി യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.