എഫ്.സി.ആർ.എ ഭേദഗതി ക്രൈസ്തവ സഭകൾ പ്രതിഷേധം തുടരും
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ അവതരണം ലോക്‌സഭ ഇന്നലെ നീട്ടിവച്ചെങ്കിലും ക്രൈസ്‌തവസഭകൾ പ്രതിഷേധം തുടരും. ഭേദഗതി ബില്ലിലെ പല വകുപ്പുകളും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്നു എന്നാണ് ആക്ഷേപം.
ലൈസൻസ് കാലാവധി അവസാനിച്ചാൽ എൻ.ജി.ഒകളുടെ വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കാമെന്ന വ്യവസ്ഥയിലാണ് പ്രധാന എതിർപ്പ്. വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ സർക്കാർ നിയന്ത്രിത അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥ പള്ളികൾ, സ്‌കൂളുകൾ, ആശുപത്രി തുടങ്ങിയവ നഷ്‌ടമാക്കുമെന്ന ആശങ്കയാണ് സഭകൾക്കുള്ളത്.
ഭേദഗതിക്കെതിരെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർക്ക് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) കത്തയച്ചു. കത്തോലിക്കാ സഭയുടേതുൾപ്പെടെ നിരവധി സംഘടനകളുടെ എഫ്.സി.ആർ.എ അക്കൗണ്ടുകൾ പുതുക്കാത്ത സാഹചര്യമുണ്ട്. അനിയന്ത്രിത അധികാരം പ്രതിസന്ധി സൃഷ്ടിക്കും. കൂടുതൽ പഠനത്തിനും ചർച്ചയ്‌ക്കുമായി ബിൽ പാർലമെന്ററി സബ്‌ജക്‌ട് കമ്മറ്റിക്ക് വിടണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.
നിയമഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണമാണെന്ന് കേരള കാത്തലിക് ഫെഡറേഷൻ(കെ.സി.എഫ്) സംസ്ഥാന സമിതി ആരോപിച്ചു.
ക്രിസ്തീയ സമൂഹത്തിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭേദഗതികളെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) വരാപ്പുഴ അതിരൂപത മാനേജിംഗ് കൗൺസിൽ യോഗം ആരോപിച്ചു.
റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ കാലതാമസമോ ഓഡിറ്റിംഗിലെ സാങ്കേതിക പിഴവുകളോ മുൻനിറുത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ നടപടികൾ സംശയാസ്പദമാണ്. കേന്ദ്രസർക്കാർ ആശങ്കകൾ പരിഹരിക്കണം
റാഫേൽ തട്ടിൽ
മേജർ ആർച്ച് ബിഷപ്പ്
സിറോമലബാർ സഭ