ജില്ലയിൽ ഇ.വി.എം. കമ്മീഷനിംഗ് തുടങ്ങി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളുടെയും സ്വീകരണ വിതരണ കേന്ദ്രങ്ങളിലാണ് ഇ.വി.എം കമ്മീഷനിംഗ് ഇന്നലെ നടന്നത്. ഇന്നും കമ്മീഷനിംഗ് തുടരും. അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് കമ്മിഷനിംഗ് നടന്നത്.
സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ഇ.വി.എം ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്യുന്നതാണ് കാൻഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയ. കമ്മീഷനിംഗിന് ശേഷം സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ പോളിംഗ് ദിവസത്തിന്റെ തലേന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. മലപ്പുറം ഗവ. കോളേജിലെ ഇ.വി.എം കമ്മീഷനിംഗ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, പൊതുനിരീക്ഷകൻ എം.ബി.രാജേഷ് ഗൗഡ എന്നിവർ സന്ദർശിച്ചു. വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളുടെ ഇ.വി.എം.കമ്മീഷനിംഗ് നടക്കുന്ന കേന്ദ്രങ്ങളും പോസ്റ്റൽ ബാലറ്റ് സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമും ജില്ലാ കളക്ടർ സന്ദർശിച്ചു