രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി

Thursday 02 April 2026 9:05 AM IST

പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തും. സ്‌ത്രീവിരുദ്ധപരാമർശം നടത്തിയതിനാണ് പ്രവർത്തകർ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ‌എംആർ റസാക്കും രംഗത്തെത്തി. ബിജെപി പ്രവർത്തകരുടെ നടപടി പാലക്കാടിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും ജനാധിപത്യരാജ്യത്തിൽ വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എൻഎംആർ റസാക്ക് വ്യക്തമാക്കി.

പാലക്കാട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ വച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ല എന്നു പറഞ്ഞായിരുന്നു പിഷാരടിയെ തടഞ്ഞുവച്ചത്. ഇതിനെ തുടർന്ന് രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങി. ബി.ജെ.പിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുമ്പോഴായിരുന്നു സംഭവം