വിമാന ടിക്കറ്റിൽ ഇന്ധനത്തീ,​ ഗൾഫിലേക്കുള്ള ടിക്കറ്റിന് 5,000 വരെ വർദ്ധന

Friday 03 April 2026 12:26 AM IST

ഒരു മാസത്തിനുള്ളിൽ കൂട്ടിയത് 7,300 രൂപ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധന വില 8.5% കൂട്ടിയതിനെ തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു തുടങ്ങി. ഗൾഫ് മേഖലയിലേക്ക് 30,00 മുതൽ 5000 രൂപവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർലൈൻ കമ്പനികൾ മാർച്ച് 14 മുതൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളിൽ 425 - 2,300 രൂപ അധിക സെസ് ഈടാക്കുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാൽ, ഒരു മാസത്തിനുള്ളിൽ ഗൾഫ് മേഖലയിലേക്ക് 7,300 രൂപയുടെ വർദ്ധനയാണ് വന്നിരിക്കുന്നത്.

ഇൻഡിഗോ ഇന്നലെ മുതൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിൽ 275 രൂപ മുതൽ 10,000 രൂപ വരെ നിരക്ക് ഉയർത്തി തുടങ്ങി. മറ്റു കമ്പനികളുടെ നിരക്കിലും വർദ്ധനയുണ്ടാകും.

ഇന്ധന സർചാർജിന്റെ അടിസ്ഥാനത്തിൽ നിരക്ക് വർദ്ധിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇൻഡിഗോ കൂട്ടിയത്.

കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ പ്രതിസന്ധിയെത്തുടർന്ന് നിരക്ക് ഉയർത്തുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ചത് വിമാനക്കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് വർദ്ധിപ്പിക്കാൻ വഴിയൊരുക്കി.

ഇൻഡിഗോ വർദ്ധിപ്പിച്ച തുക :

ആഭ്യന്തര സർവീസ്

500 കിലോമീറ്റർ വരെ.................... 275

501-1000കി.മീ വരെ......................... 400

1001-1,500കി.മീ വരെ....................... 600

1501-2000 കി.മീ വരെ...................... 800

2000 കി.മീന് മുകളിൽ................... 950

 അന്താരാഷ്‌ട്ര സർവീസ്

യു.കെ, യൂറോപ്...........................10,000

ഗൾഫ്................................................ 3,000-5,000

ദക്ഷിണ-കിഴക്കൻ ഏഷ്യ, ചൈന.................................3,500-5,000

ആഫ്രിക്ക......................................... 5000

കുതിച്ചുയർന്ന്

വിമാന ഇന്ധനവില

വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയാക്കിയതാണ് ടിക്കറ്റ് നിരക്കിൽ പ്രതിഫലിക്കുന്നത്. ആഭ്യന്തര സർവീസുകൾക്ക് വില വർദ്ധനയുടെ 25% (ലിറ്ററിന് 15രൂപ) മാത്രമാണ് ബാധകം. ടിക്കറ്റ് നിരക്കിന്റെ 40% ഇന്ധന വിലയ്‌ക്ക് ആനുപാതികമായി വർദ്ധിക്കും.