എൽ.ഡി.എഫ് പ്രകടന പത്രിക ലെെഫ് 2.0, അറുപതിന കർമ്മ പദ്ധതി
കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് എല്ലാമേഖലയിലും വികസനം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾ, സ്ത്രീകൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് ക്ഷേമപദ്ധതികളുണ്ട്. കൃഷി, വ്യവസായം, വിദ്യാഭ്യാസം, റോഡ്, തുറമുഖം, ജലഗതാഗതം, വിമാനത്താവളം തുടങ്ങിയവയുടെ വികസനവും ലക്ഷ്യം വയ്ക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും മൂവായിരം രൂപയാക്കും. അറുപതിന പരിപാടികളും 950 നിർദ്ദേശങ്ങളുമായി രണ്ട് ഭാഗങ്ങളുള്ളതാണ് പത്രിക.
കേരളത്തെ വിജ്ഞാന സമൂഹമാക്കും. ലെെഫ് മിഷൻ 2.0 പദ്ധതി നടപ്പാക്കും. കേരളത്തെ കേവലദാരിദ്ര്യ മുക്തമാക്കും. ഇതിന് ഏറ്റവും ദരിദ്രരായ അഞ്ചുലക്ഷം കുടുംബങ്ങളെ കണ്ടെത്തും. പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, ആശ്രയ പദ്ധതിക്കാർ, അന്ത്യോദയ കാർഡുടമകൾ തുടങ്ങിയവർക്ക് പരിഗണന. കിടപ്പുരോഗികളുടെ സമ്പൂർണ പരിരക്ഷ ഉറപ്പാക്കും.
പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ളേസ്മെന്റ്. 2025-26 ൽ 60,000 പേർക്ക് ഇത്തരത്തിൽ ജോലി. കുട്ടികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്. അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ. വിദ്യാർത്ഥി പ്രതിഭകളെ സർക്കാർ പ്രൊജക്ടുകളിൽ പങ്കാളികളാക്കാൻ വിദ്യാലയങ്ങളിൽ ഉത്പാദനകേന്ദ്രങ്ങൾ. തൊഴിലന്വേഷകർക്ക് പരിശീലനം നൽകി തൊഴിൽ നൽകുന്ന ബാക്ക് ടു ക്യാമ്പസ് പദ്ധതി. ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പറയുന്നു. താങ്ങുവില സംഭരണവേളയിൽ നൽകും. കൃഷിഭവനുകളും സംഘങ്ങളും വഴി പച്ചത്തേങ്ങ സംഭരിക്കും.
50% സ്ത്രീകൾക്ക് തൊഴിൽ,
സമ്പൂർണ മാലിന്യ സംസ്കരണം
പവർകട്ട് ഇല്ലാത്ത കാലം തുടരും, സൗരോർജ്ജ ഉത്പാദനശേഷി 2030 ഓടെ 4000-5000 ആക്കും
ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയും വിഴിഞ്ഞം രണ്ടാംഘട്ടവും പൂർത്തിയാക്കും
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ, വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ പ്രദേശത്തും
എല്ലാ പ്രധാന പട്ടണങ്ങളിലും ബെെപാസ്. കേരളത്തെ ലെവൽ ക്രോസിംഗ് ബാധിക്കാത്ത സംസ്ഥാനമാക്കും
അതിവേഗ തെക്ക്- വടക്ക് റെയിൽപാതയ്ക്കുള്ള ശ്രമം തുടരും. അങ്കമാലി -ശബരിപാത പൂർത്തിയാക്കും.
തിരുവനന്തപുരം, തൃശൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ
50 ശതമാനം സ്ത്രീകൾക്ക് ജോലി, 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശികമായി തൊഴിൽ
സമ്പൂർണ മാലിന്യ സംസ്കരണം, എല്ലാ വീട്ടിലും ശുദ്ധജലം
സാർവത്രിക ആരോഗ്യ പരിരക്ഷ
പോക്സോ കോടതികളുടെ എണ്ണം കൂട്ടും
കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പ 20,000 കോടിയാക്കും
മീഡിയ മോണിറ്ററിംഗിനും ഫാക്ട് ചെക്കിംഗിനും സംവിധാനം
1 ലക്ഷം ചെറുസംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ളതാക്കും
എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക കാർഷിക വിപണി