ഇറക്കുമതി, കയറ്റുമതി മേഖലയ്‌ക്ക് സർക്കാർ താങ്ങ്

Friday 03 April 2026 1:26 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ചരക്ക് നീക്കത്തിനുള്ള തടസങ്ങൾ നീക്കൽ അടക്കം രാജ്യത്തെ കയറ്റുമതി, ഇറക്കുമതി മേഖലകളുടെ സമ്മർദ്ദം ലഘൂകരിക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വകുപ്പ് രൂപീകരിച്ച അന്തർ മന്ത്രാലയ സമിതിക്കാണ് മേൽനോട്ടം. സമയബന്ധിതമായ നടപടികൾ സ്വീകരിക്കും. കയറ്റുമതിക്കാർക്ക് സമയബന്ധിതമായ സഹായം നൽകാൻ സമർപ്പിത പശ്ചിമേഷ്യ ക്രൈസിസ് ഡെസ്‌കും പ്രവർത്തനം തുടങ്ങി. ടോൾ-ഫ്രീ ഹെൽപ്പ്‌ലൈനും ഇ-മെയിൽ അധിഷ്ഠിത പരാതി പരിഹാര സംവിധാനവുമുണ്ട്.

ചരക്കുകൾ കുടുങ്ങിക്കിടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യൻ എംബസികൾ വഴി തടസങ്ങൾ ഒഴിവാക്കും. തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ എന്നിവയുമായി ഏകോപിപ്പിച്ച്, തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും സുഗമമാക്കും. കണ്ടെയ്‌നർ നീക്കങ്ങളിൽ താമസമുണ്ടായാൽ തുറമുഖങ്ങളിൽ അധികമായി ഈടാക്കുന്ന നിരക്കുകളിൽ ഇളവു നൽകും.

തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ റെയിൽവേയുടെ സഹായം ഉറപ്പാക്കും. രത്നങ്ങൾ, ആഭരണങ്ങൾ, കാർഷിക കയറ്റുമതി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പിന്തുണ നൽകും.