തു​ളു​നാ​ട്ടി​ൽ​ ​ആവേശ പോരാട്ടം

Friday 03 April 2026 12:39 AM IST

കാസർക്കോട്: ബി.ജെ.പിയുടെ സ്റ്റാർ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇക്കുറി മാർജിൻ ബ്രേക്ക് ചെയ്യുമോ എന്നതാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ ചർച്ച. 2016 ൽ 89 വോട്ടിനും 2021 ൽ 745 വോട്ടിനുമാണ് സുരേന്ദ്രൻ യു.ഡി.എഫിന് കീഴടങ്ങിയത്. 2021ൽ കോന്നിയിൽകൂടി മത്സരിച്ചതുകൊണ്ടാണ് സുരേന്ദ്രന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എന്ന രാഷ്ട്രീയ നിരീക്ഷണം ശക്തമാണ്. അന്നത്തെ തിരെഞ്ഞടുപ്പിൽ അഷറഫിനോടാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഇക്കുറിയും എ.കെ.എം അഷ്റഫ് തന്നയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

ഭാഷാന്യൂനപക്ഷങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും ഒരുപോലെ നിർണായക സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. കെ.ആർ.ജയാനന്ദയാണ് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി. പൊതുവേ മൂന്നാം സ്ഥാനത്താണ് ഇവിടെ എൽ.ഡി.എഫ്.

ഓരോ വോട്ടിനും അസാധാരണമായ വിലയുള്ള മണ്ഡലത്തിൽ വികാര പ്രചാരണവും തന്ത്രപ്രയോഗങ്ങളും ശക്തമാണ്. യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫും എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രനും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കടുത്തിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിച്ചെങ്കിലും എസ്.ഡി.പി.ഐയുടെ നിലപാട് മണ്ഡലത്തിന്റെ ഗതി നിർണയിക്കാനും ഇടയുണ്ട്. കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐ ക്ക് മണ്ഡലത്തിൽ 5000 ത്തോളം ഉറച്ച വോട്ടുണ്ടെന്നാണ് അവകാശവാദം. ഒരു വിഭാഗം എസ്.ഡി.പി ഐ പ്രവർത്തകർ പ്രതിഷേധത്തിൽ നിന്ന് മാറാത്തത് യു. ഡി എഫിന് തലവേദന തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്. ഡി.പി. ഐയുടെ കനത്ത തോൽവിക്ക് കാരണമായത് എ.കെ.എം അഷറഫ് സ്വീകരിച്ച നിലപാടാണ് എന്നതാണ് അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ സംഘടനയെ പ്രേരിപ്പിച്ചത്. എസ്. ഡി. പി. ഐയുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം യു ഡി എഫിനും എൽ ഡി എഫിനും ഇതുവരെ ഉണ്ടായിട്ടില്ല. എൽ. ഡി. എഫ് സ്ഥാനാർത്ഥി കെ ആർ ജയാനന്ദയും പറഞ്ഞത് ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ്.

മൂന്നാമതും നിസാര വോട്ടിന് തോൽക്കരുതെന്ന വാശിയിലാണ് ബി ജെ പി പ്രചാരണം കടുപ്പിക്കുന്നത്.ഓരോ വോട്ടിനും വിലയുണ്ട് എന്ന ഗൗരവത്തിൽ തന്നെയാണ് കെ സുരേന്ദ്രൻ ക്യാമ്പ്. വോട്ട് ചിതറി പോകാതിരിക്കാൻ യു.ഡി.എഫും ശക്തമായ ശ്രമത്തിലാണ്.