തിരൂരിൽ ചർച്ചയായി അർജന്റീനയുടെ വരവ് മെസിയിൽ തട്ടി പ്രതിരോധത്തിൽ ഇടതുക്യാമ്പ്
തിരൂർ: മെസിയുടെ കേരള വരവിൽ തട്ടി തിരൂരിൽ പ്രതിരോധത്തിലായി ഇടതുക്യാമ്പ്. കഴിഞ്ഞ വർഷം സെപ്തംബറിൽ മെസി കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും മുംബൈയിലും കൊൽക്കത്തയിലും സന്ദർശനം നടത്തി മെസി തിരിച്ചുപോയി. അന്ന് കേരളത്തിൽ മെസി എത്താതിരുന്നതിൽ വലിയ വിവാദമായപ്പോൾ കായിക മന്ത്രിയും തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.അബ്ദുറഹ്മാൻ അതിനുവേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മാർച്ചിൽ കേരളത്തിൽ എത്തുമെന്നും അറിയിച്ചിരുന്നു. മാർച്ചും അവസാനിച്ചതോടെയാണ് യു.ഡി.എഫ് പ്രചാരണത്തിന് ആയുധമാക്കി മെസിയെ കളത്തിലിറക്കിയത്. ഇതോടെയാണ് അർജന്റീന ടീം പണം വാങ്ങി മത്സരത്തിനെത്താതെ ചതിച്ചെന്നും നിയമനടപടി ആലോചിക്കുന്നതായും വ്യക്തമാക്കി വി.അബ്ദുറഹ്മാൻ പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. വിമർശനം അതിരുകടന്നോയെന്നും തിരിച്ചടിക്കുമോയെന്നുമുള്ള ആശങ്ക ഇടതുക്യാമ്പിന് തന്നെയുണ്ട്. വോട്ടിംഗ് പടിവാതിൽക്കൽ എത്തിനിൽക്കെ മെസിക്കും അർജന്റീന ടീമിനുമെതിരെയുള്ള രൂക്ഷ വിമർശനം ആരാധകർ ഏതുവിധത്തിൽ എടുക്കുമെന്നതും കണ്ടറിയേണ്ടതാണ്. വ്യാജവാഗ്ദാനം മറച്ചുപിടിക്കാൻ അർജന്റീന ടീമിനെ കരുവാക്കിയെന്ന വിമർശനം സോഷ്യൽമീഡിയയിൽ ഇതിനകം തന്നെ എതിരാളികൾ ഉയർത്തിയിട്ടുണ്ട്. അബ്ദുറഹ്മാന്റെ അപ്രതീക്ഷിത കടന്നുവരവോടെ ഇത്തവണ തിരൂരിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 7,214 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് തിരൂരിലുള്ളത്. 22 പേരുടെ മരണത്തിൽ കലാശിച്ച താനൂരിലെ ബോട്ടപകടം മണ്ഡലത്തിൽ ചൂടേറിയ ചർച്ചയാണ്. വാശിയേറിയ മത്സരം നടക്കുന്ന തിരൂരിൽ ഒന്നിന് പിറകെ മറ്റൊന്നായി നിരവധി ആരോപണ, പ്രത്യാരോപണങ്ങളുടെ നീണ്ടനിരയാണ്. ആരെ കൊള്ളണം, ആരെ തള്ളണമെന്നതിൽ നിഷ്പക്ഷ വോട്ടർമാരടക്കം അങ്കലാപ്പിലാണ്.
ചർച്ചയായി ബോട്ടുദുരന്തവും
- താനൂർ ബോട്ട് ദുരന്തസമയത്ത് താനൂരിലെ എം.എൽ.എയും മന്ത്രിയുമായിരുന്നു വി.അബ്ദുറഹ്മാൻ.
- സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞയുടൻ തിരൂരിലെ യു.ഡി.ഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ ആദ്യം പോയത് പരപ്പനങ്ങാടിയിലെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും മരണപ്പെട്ടവരുടെ ഖബർസ്ഥാനിലുമായിരുന്നു.
- പിന്നീട് പ്രചാരണച്ചൂടിൽ ചികിത്സാധനസഹായവും അർഹതപ്പെട്ട മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും ദുരന്തത്തിന് കാരണം വി.അബ്ദുറഹ്മാന്റെ ശ്രദ്ധ കുറവാണെന്ന് വരെ ആരോപിക്കുകയും സോഷ്യൽ മീഡിയ വഴി ചർച്ചയാക്കുകയും ചെയ്തു.
- മറുപടിയായി മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ അർഹതപ്പെട്ടവർക്ക് അനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇനി കൂടുതൽ അർഹത ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട രേഖകളുമായി ജില്ലാ കളക്ടറെ സമീപിക്കുവാനും പറഞ്ഞിരുന്നു.
- അതിന് ശേഷം ബന്ധുകൾ വീണ്ടും അനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി രംഗത്തെത്തി.
-
എം.എൽ.എയായ കുറുക്കോളി മൊയ്തീൻ തിരൂരിൽ ഒരു വികസനവും നടപ്പിലാക്കിയിട്ടില്ല. അത് മറച്ച് വെയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ കൊണ്ടുവരുന്നത്.
എൽ.ഡി.എഫ് ക്യാമ്പ്
2023 മേയ് ഏഴിനായിരുന്നു താനൂർ ബോട്ടുദുരന്തമുണ്ടായത്