പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, ഈ മണ്ണിൽ ജനകീയ പ്രതിരോധം ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്ന് സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വി.കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂരിലെ ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കാൻ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിലെ ഇടത് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
കണിശത പാലിക്കുന്ന നേതാക്കളുടെയും രക്തസാക്ഷികളുടെയും നാടായ പയ്യന്നൂരിന്റെ പവിത്രത തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചില്ലിക്കാശുണ്ടായാൽ അത് കൃത്യമായി കണക്ക് വയ്ക്കുന്ന നേതാക്കളുടെ പാരമ്പര്യമാണ് ഈ മണ്ണിനുള്ളത്. ഏതു വലിയ പ്രതിസന്ധിയിലും പാറ പോലെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരാണ് പയ്യന്നൂരുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മണ്ണിന്റെ പവിത്രത സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. മഹാൻമാരുടെ നേതൃത്വത്തിൽ പാർട്ടി വളർന്ന ഈ മണ്ണിൽ ജനകീയ പ്രതിരോധം ശക്തമാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.