വയനാട് ദുരന്തം: ശ്രുതിയുടെ പേരിൽ സി പി എം - കോൺഗ്രസ് വാക്പോര്

Saturday 04 April 2026 5:03 PM IST

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരയായ ശ്രുതിയുടെ പേരിൽ സി പി എമ്മും കോൺഗ്രസും തമ്മിൽ വാക്പോര്. ശ്രുതിക്ക് വീടുവച്ചുനൽകാമെന്ന് പറഞ്ഞ് ടി സിദ്ധിഖ് എം എൽ എ പ​റ്റിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖാണ് ആദ്യം ആരോപണമുന്നയിച്ചത്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധിഖ് പറയുന്നത് ഇപ്പോഴും ഫേസ് ബുക്ക് പേജിലുണ്ട്.എന്നാൽ 18 മാസം കഴിഞ്ഞിട്ടും ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണെന്നുമായിരുന്നു റഫീഖ് ആരോപിച്ചത്.

അല്പം കഴിഞ്ഞതോടെ ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ് രംഗത്തെത്തി. സി പി എം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് സി പി എം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്സ് ആണ്. ഇത് മറച്ചുവച്ച് ജില്ലാ സെക്രട്ടറി കള്ളം പറയുന്നു. വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റനേകം പേരും പങ്കെടുത്തു. എന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു. ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അപചയമാണ്. എന്നെ കൂവിയതിനെക്കാൾ വലിയ തിരിച്ചടി ഇതിന് സിപിഎമ്മിന് കിട്ടും. വീട് വാഗ്ദാനം ചെയ്ത ഏജൻസി പണിമുടക്കിയപ്പോൾ ഞാൻ ഇടപെട്ടിരുന്നു'- സിദ്ദിഖ് പറഞ്ഞു.