സഹ. ബാങ്കുകളിൽ ഇനി വെള്ളിയും പണയം വയ്ക്കാം 

Sunday 05 April 2026 1:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ സഹകരണ ബാങ്കുകളിൽ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം. റിസർവ് ബാങ്ക് അനുമതി ലഭിച്ചതോടെയാണിത്. വാണിജ്യ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഇതിന് നിർദ്ദേശമുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ബാങ്കുകളിൽ സ്വർണം മാത്രം പണയം വയ്ക്കാനായിരുന്നു ഇതുവരെ അനുമതി. സ്വകാര്യ പലിശക്കാരുടെ ചൂഷണം അവസാനിപ്പിക്കാനാണ് പണയ വ്യവസ്ഥകൾ റിസർവ് ബാങ്ക് പരിഷ്‌കരിച്ചത്. വെള്ളിയുരുപ്പടികളുടെ പരിശുദ്ധി അനുസരിച്ചു മൂല്യത്തിന്റെ 85 ശതമാനംവരെ വായ്പയെടുക്കാം. ഇതിനായി ബാങ്കുകൾക്ക് വെള്ളി ആഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവും പരിശോധിക്കാം. വെള്ളിയുടെ മൂല്യനിർണയത്തിനും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 30 ദിവസത്തെ ശരാശരി വിലയിലെ കുറഞ്ഞ വിലയോ അല്ലെങ്കിൽ ഇന്ത്യാ ബുള്ള്യൻ ആൻഡ് അസോസിയേഷനോ സെബി നിയന്ത്രിത കമോഡിറ്റി എക്സ്‌ചേഞ്ചോ പ്രസിദ്ധീകരിക്കുന്ന തലേദിവസത്തെ ക്ലോസിംഗ് വിലയോ അടിസ്ഥാനപ്പെടുത്തിയാവണം മൂല്യം നിശ്ചയിക്കേണ്ടത്.

'വെള്ളി ഏപ്രിൽ ഒന്നു മുതൽ ഉത്പന്നമായി കേരള ബാങ്കും പുറത്തിറക്കും. ഇതിന്റെ ഡിമാൻഡ് എത്രത്തോളമുണ്ടെന്നതിൽ സംശയമുണ്ട്. കേരളത്തിൽ വെള്ളി ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. '

ജോർട്ടി ചാക്കോ സി.ഇ.ഒ കേരള ബാങ്ക്