'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി, കമ്പനി ഉഷാറായിരിക്കുകയാണ്'

Saturday 04 April 2026 10:35 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി പ്രചാരണം നടത്തുന്നത് പിണറായി വിജയന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഒരൊറ്റ സീറ്റിലും അക്കൗണ്ട് തുറക്കാന്‍ ബിജെപി യെ യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വന്‍ ജനസ്വീകാര്യത കണ്ട് ബി.ജെ.പിയും ഇടതുപക്ഷവും ഒരേപോലെ വിറളിപിടിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മോദി - പിണറായി പരസ്പര സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിട്ട് നാളുകള്‍ ഏറെയായെങ്കിലും നിയമസഭാതെരെഞ്ഞെടുപ്പോടെ കമ്പനി ഉഷാറായിരിക്കുകയാണ് നരേന്ദ്രമോദി കേരളത്തില്‍ പ്രചാരണത്തിന് വരുന്നത് തന്നെ പിണറായി വിജയന് വേണ്ടിയാണോ എന്ന് തോന്നിപ്പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേരളത്തില്‍ വരുമ്പോഴൊക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി, അതിന്റെ നാലിലൊന്ന് ശക്തിയില്‍ പോലും സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പിണറായി ക്കും കുടുംബത്തിനു മെതിരെയുള്ള കേസുകള്‍ മുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നേരെത്തെ തന്നെ ഡീല്‍ ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണം കട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് പറയുന്ന ബി.ജെ.പി, എന്തുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെറുവിരല്‍ പോലും അനക്കാതിരുന്നതെന്ന ചോദ്യമാണ് ജനങ്ങളുയര്‍ത്തുന്നത്. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് വേളയില്‍ വിഷയം കുത്തിപ്പൊ ക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ആ പണി ഇവിടെ ഓടില്ല. കേരളത്തില്‍ ഒരൊറ്റ സീറ്റിലും അക്കൗണ്ട് തുറക്കാന്‍ ബിജെപി യെ യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വന്‍ ജനസ്വീകാര്യത കണ്ട് ബി.ജെ.പിയും ഇടതുപക്ഷവും ഒരേപോലെ വിറ ളിപിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. പാലക്കാട് രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പിയും, തൃക്കരീപ്പൂരില്‍ സന്ദീപ് വാര്യരെ തടഞ്ഞ സി.പി.എമ്മും ഒരേ മനസ്സോടെ യാണ് പ്രവര്‍ത്തിക്കുന്നത്. വണ്ടൂരില്‍ ശശി തരൂര്‍ എം.പിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ നടന്ന ആക്രമണവും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ തടഞ്ഞതുമെല്ലാം യു.ഡി.എഫിന്റെ മുന്നേറ്റത്തില്‍ വിറളി പൂണ്ടുള്ള നീക്കങ്ങളാണ്. അക്രമം കൊണ്ടോ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൊണ്ടോ യു.ഡി.എഫിന്റെ പടയോട്ടത്തെ തടയാനാവില്ല.