നാൻ പെറ്റ മകനേ...

Sunday 05 April 2026 12:22 AM IST

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ കേരളത്തെ കോൺഗ്രസും ലീഗും ഹൈജാക്ക് ചെയ്യുന്നെന്ന് സി.പി.എം. എസ്.ഡി.പി.ഐയും പി.ഡി.പിയും മതേതരകക്ഷികളാണോ എന്ന് കോൺഗ്രസ്. വർഗീയ കക്ഷികളുമായി ആർക്കാണ് കൂട്ടെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ബി.ജെ.പി.(തയാറാക്കിയത് കെ.പി.സജീവൻ)

ഒരു വർഗീയ പാർട്ടിയുടെയും

വോട്ട് തേടിയിട്ടില്ല

പിണറായി വിജയൻ

സതീശന് നാവെടുത്താൽ നുണ പറയാനേ നേരമുള്ളൂ. കേരളത്തിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് എവിടേയെങ്കിലും ഒരു വർഗീയ പാർട്ടിയുടെ വോട്ട് ഇടതുപക്ഷമോ സി.പി.എമ്മോ തേടിയിട്ടുണ്ടോ. ഇല്ലാത്ത കഥകൾ ഇറക്കുകയല്ലേ. എസ്.ഡി.പി.ഐയുമായി സി.പി.എം എവിടേയെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ. ജമാ അത്തെ ഇസ്ലാമി യു.ഡി.എഫിന് പരസ്യമായ പിന്തുണയല്ലേ പ്രഖ്യാപിച്ചത്. അത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ.

മറക്കരുത് നാൻ

പെറ്റ മകനേ.. വി.ഡി.സതീശൻ

അഭിമന്യുവെന്ന വിദ്യാർത്ഥിയുടെ ജീവനെടുത്തപ്പോൾ ഒരമ്മയുടെ വിലാപം കേരളം നെഞ്ചുകീറിയാണ് കേട്ടത്. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അഭിമന്യുവിനെ കൊന്നതെന്നാണ് അന്ന് പാർട്ടി പത്രമടക്കം എഴുതിയത്. എന്നിട്ടും ആ പാർട്ടിയുടെ വോട്ട് തേടുമ്പോൾ കാപട്യമേ നിന്റെ പേരാണോ പിണറായി എന്ന് ചോദിക്കാൻ തോന്നുന്നു. എസ്.ഡി.പി.ഐ വർഗീയ ശക്തിയാണെന്നും അവരുമായി കൂട്ടുകൂടരുതെന്നുമുള്ള സി.പി.എം പാർട്ടി കോൺഗ്രസിന്റെ പേജുകൾ എന്റെ കൈയിലുണ്ട്. എസ്.ഡി.പി.ഐയും പി.ഡി.പിയും വർഗീയ കക്ഷികളല്ലെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യമെന്താണ് ഇവർ കാണിക്കാത്തത്.

വർഗീയത പറയുന്നത് ആരാണെന്ന്

എല്ലാവർക്കും അറിയാം രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ ഇരുമുന്നണികളും ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ വർഗീയ കക്ഷികളുടെ ഭാഗമാണ്. ഉള്ളുതുറന്ന് ഇവരെ എതിർക്കാൻ രണ്ടുകൂട്ടർക്കും പേടിയാണ്. അപ്പോൾ പിന്നെ ഏക മാർഗം ബി.ജെ.പിയുടെ തലയിലേക്ക് വർഗീയത കെട്ടിവെക്കുകയാണ്. കേരളത്തിൽ ഒരു ന്യൂനപക്ഷത്തിനും എതിരല്ല. ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമെല്ലാം രാജ്യത്തിന്റെ മതേതര താത്പര്യത്തിനെതിരാണ്.