രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി

Saturday 04 April 2026 11:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു. റേഷന്‍കടകള്‍ വഴി മൂന്ന് മാസത്തെ റേഷന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്രയും അധികം സാധനങ്ങള്‍ സ്റ്റോക് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് മാസത്തേക്കുള്ള വിഹിതം വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ നാല് മുതല്‍ മേയ് 30 വരെയുള്ള തീയതികളില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്യും. ജൂണ്‍ മാസത്തേക്കുള്ള വിതരണത്തിനാവശ്യമായ സാധനങ്ങള്‍ എത്തുകയും ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്ത് തീരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആ മാസത്തേക്കുള്ള വിതരണവും ആരംഭിക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്ധനലഭ്യത കുറഞ്ഞാല്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാര്‍ നടപടി.

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ആകെ 60 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡുള്ളവര്‍ക്ക് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ഓരോ അംഗത്തിനും എട്ടു കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അംഗങ്ങളുള്ള കാര്‍ഡിന് ഗോതമ്പിന് പകരം പരമാവധി എട്ടു പാക്കറ്റ് ആട്ടയും അതില്‍ ക്കൂടുതല്‍ അംഗങ്ങളുള്ള കാര്‍ഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ ഗോതമ്പും ലഭിക്കും.

നീലക്കാര്‍ഡിന് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ഓരോ അംഗത്തിനും നാലു കിലോ അരിവീതം കിലോക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളിലെ അധിക വിഹിതമായി അഞ്ച് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.

വെള്ളക്കാര്‍ഡിന് ഏപ്രില്‍ വിഹിതവും മേയിലെ മുന്‍കൂര്‍ വിഹിതവും ചേര്‍ത്ത് ആകെ 10 കിലോ അരി, കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതം, വൈദ്യുതിയുള്ള വീടുകള്‍ക്ക് മഞ്ഞക്കാര്‍ഡിന് ഒരു ലിറ്റര്‍ മണ്ണെണ്ണയും മറ്റുള്ളവര്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.