പോക്‌സോ: കരാട്ടെ പരിശീലകൻ കുറ്റക്കാരനല്ലെന്ന് കോടതി
മഞ്ചേരി: കരാട്ടെ പരിശീലനത്തിനായെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ടുകേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിയെ (49) ആണ് ജഡ്ജ് എ.എം.അഷ്റഫ് വെറുതെ വിട്ടത്. കരാട്ടെ അദ്ധ്യാപകനിൽ നിന്നുണ്ടായ ശാരീരിക മാനസിക പീഡനത്തെ തുടർന്ന് 2024 ഫെബ്രുവരി 19ന് പെൺകുട്ടി ചാലിയാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് കൂടുതൽ വിദ്യാർത്ഥിനികൾ പരിശീലകനെതിരെ പീഡന പരാതിയുമായെത്തി. 17കാരി ഡോക്ടർക്ക് 14 പേജുള്ള പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ അഞ്ചിന് അറസ്റ്റിലായ പ്രതിയെ കാപ്പ ചുമത്തി കോഴിക്കോട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും അടച്ചിരുന്നു. പരിശീകനെതിരെ രജിസ്റ്റർ ചെയ്ത രണ്ടു പോക്‌സോ കേസുകളിലാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. കുറ്റാരോപിതനും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന വീടിന്റെ ഓപ്പൺ ടെറസിലാണ് കരാട്ടെ ക്ലാസ് നടന്നിരുന്നതെന്നും പകൽ സമയത്ത് നടന്നു വരുന്ന ക്ലാസിൽ ഓരോ ബാച്ചിലും 25ഓളം പെൺകുട്ടികൾ അഭ്യസിച്ചു വന്നിരുന്നുവെന്നും മൂന്ന് വനിതാ പരിശീലകർ ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തിൽ ലൈംഗിക പീഡനം നടന്നുവെന്നത് വിശ്വസനീയമല്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ഐ.ടി.നജീബ് വാദിച്ചു. 2021 മാർച്ച് മാസത്തിൽ ഏതാനും വിദ്യാർത്ഥികളെ അച്ചടക്ക ലംഘനത്തിന് ക്ലാസിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിദ്യാർത്ഥികൾ നടത്തിയ ഗൂഡാലോചനയാണ് പരാതിക്ക് പിന്നിലെന്നും ക്ലാസിൽ സിസി ടിവി ക്യാമറയുണ്ടെന്ന് പൊലീസിന്റെ മഹസറിലും വില്ലേജ് ഓഫീസറുടെ സ്‌കെച്ചിലും ഉണ്ടെങ്കിലും ഒരുദൃശ്യം പോലും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല പീഡന പരാതി നൽകാൻ ഒന്നര വർഷത്തോളമെടുത്തുവെന്നതും കേസിന് പ്രതികൂലമായി.