ഈസ്റ്റർ തലേന്ന് ഒറ്റ മണിക്കൂറിൽ കിലോയ്‌ക്ക് 500 രൂപയായി പോത്തിറച്ചിയുടെ വില; ചോദ്യംചെയ്‌തവർക്ക് നേരെ കത്തിവീശി
കോട്ടയം: ഈസ്റ്ററിന്റെ തലേദിവസമായ ഇന്നലെ പോത്തിറച്ചിക്ക് 500 രൂപ ഈടാക്കിയത് ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ ഇറച്ചിക്കത്തി വീശി കടക്കാരൻ. ഇതോടെ പരിസരത്ത് കൂടിയ നാട്ടുകാർ ചേർന്ന് കടയടപ്പിച്ചു. ഇന്നലെ രാവിലെ മണർകാട് കവലയിലുള്ള സ്വകാര്യ മാർക്കറ്റിലെ യൂദാ മീറ്റ്‌സ് എന്ന ഇറച്ചിക്കടയിലായിരുന്നു സംഭവം.
അനുമതിയില്ലാതെയാണ് കട നടത്തിയിരുന്നതെന്ന് കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതർ കട പൂട്ടാൻ ഉടമയ്‌ക്ക് നോട്ടീസ് നൽകി. 10,000 രൂപ പിഴയിടുകയും ചെയ്‌തു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ കട തുറക്കരുതെന്നും നിർദേശം നൽകി. ഈസ്റ്റർ കച്ചവടത്തിന് മുന്നോടിയായി മണർകാട് പഞ്ചായത്ത് ഇറച്ചി വ്യാപാരികളുടെ യോഗം വിളിച്ച് പോത്തിറച്ചി കിലോ 440 രൂപയ്ക്ക് വിൽക്കാൻ നിർദേശം നൽകിയിരുന്നു.
ഈ വിലയ്ക്ക് മണർകാട്ടും പരിസരങ്ങളിലുമുള്ള മറ്റ് കടകൾ വില്പന തുടങ്ങിയെങ്കിലും യൂദാ മീറ്റ്സ് 460 രൂപയ്ക്കാണ് ശനിയാഴ്ച രാവിലെ വില്പന നടത്തിയത്. ഒരു മണിക്കൂറിന് ശേഷം വില 500 ആക്കി. വാങ്ങാനെത്തിയവർ ഇത് ചോദ്യം ചെയ്തതോടെ ‘വേണ്ടവർ കൊണ്ടുപോയാൽ മതി’യെന്നായിരുന്നു കടക്കാരന്റെ ഭീഷണി. 500 രൂപയ്ക്ക് വാങ്ങുന്നവർ കടയിൽനിന്നാൽ മതിയെന്നും മറ്റുള്ളവർ സ്ഥലം ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. നാട്ടുകാർ വിവരം പൊലീസിലറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.
കാലികളുടെ വരവ് കുറഞ്ഞതോടെ പോത്തിറച്ചിക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് പല കടക്കാരും പറയുന്നത്. പലയിടങ്ങളിലും വിൽക്കുന്നത് കാളയിറച്ചിയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പോത്ത് വരവാണ് കുറഞ്ഞത്. പഞ്ചാബിൽ നിന്നുൾപ്പെടെ പോത്തുകൾ കേരളത്തിൽ എത്തിക്കുന്നുണ്ട്.